CrimeNEWS

റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് ട്രെയിന്‍ അട്ടിമറിക്കെന്ന് എഫ്‌ഐആര്‍; ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനെന്ന് പ്രതികള്‍

കൊല്ലം: പുനലൂര്‍ – കൊല്ലം പാതയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറിക്കു വേണ്ടിയെന്ന് എഫ്‌ഐആര്‍. ട്രെയിന്‍ യാത്രക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും എഫ്‌ഐആറിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി അരുണ്‍ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഭാരതീയ ന്യായ സംഹിതയിലെ 320ാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിന്‍, കപ്പല്‍ തുടങ്ങിയ യാത്രാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇതുകൂടാതെ റെയില്‍വേ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Signature-ad

കഴിഞ്ഞ ദിവസം സമീപവാസിയായ യുവാവാണ് റെയില്‍വേ ട്രാക്കിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ചിരിക്കുന്നത് കണ്ടത്. ഉടന്‍ ഇദ്ദേഹം കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ വിവരം അറിയിച്ചു. ആനന്ദ് അറിയിച്ചത് അനുസരിച്ച് റെയില്‍വേ പൊലീസും എഴുകോണ്‍ പൊലീസും സ്ഥലത്തെത്തി പോസ്റ്റ് മാറ്റി.

പിന്നീട് 3.30ന് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിയ ആര്‍പിഎഫ്, കുണ്ടറ പൊലീസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോസ്റ്റിന്റെ ചുവട്ടിലെ ഇരുമ്പ് ഭാഗം ട്രാക്കിനുള്ളില്‍ കിടക്കുന്നത് കണ്ടെത്തി. ഇതോടെയാണ് അട്ടിമറി ശ്രമം നടന്നതായി സംശയം ഉയര്‍ന്നതും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതും. പോസ്റ്റ് ട്രാക്കില്‍ നിന്ന് മാറ്റി മിനിറ്റുകള്‍ക്കുള്ളില്‍ തിരുനെല്‍വേലി – പാലരുവി എക്‌സ്പ്രസ് ഇതുവഴി കടന്ന് പോയിരുന്നു. പോസ്റ്റിന്റെ ചുവട്ടിലെ ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനാണ് പോസ്റ്റ് ട്രാക്കില്‍ വച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: