
ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉൾപ്പെടെ 6 പേര്‍ പിടിയിലായി. കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റടിയിലെടുത്തത് . സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും ‘നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകും’ എന്നു സാജന്‍ പറയാറുണ്ടായിരുന്നു എന്നും പിടിയിലായവര്‍ പറഞ്ഞു.
അതിനാലാണത്രേ സാജനെ കൊലപ്പെടുത്തിയത്.
ഇന്ന് (ഞായർ) രാവിലെയാണ് മൂലമറ്റം തേക്കിന്‍കൂപ്പ് ഭാഗത്തുനിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ജനുവരി 30-ാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സാജന്‍, സ്ഥിരം കുറ്റവാളി ആയിരുന്നു എന്നാണ് വിവരം. മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കുമേല്‍ കാപ്പയും ചുമത്തപ്പെട്ടിരുന്നു. സുഹൃത്തുക്കള്‍ തന്നെയാണ് സാജനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. കൊലയ്ക്കു ശേഷം ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലേക്ക് കൊണ്ടുവന്നത്. ഇതിനായി, 12 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഓട്ടോ വിളിച്ചത്. പന്നിയിറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം ഓട്ടോയില്‍ കയറ്റിയത്. ആദ്യം ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈവര്‍ വിസമ്മതിച്ചുവെങ്കിലും കേടായ പന്നിയിറച്ചി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് ഇവര്‍ സാജന്റെ മൃതദേഹം തേക്കിന്‍കൂപ്പ് ഭാഗത്തേക്ക് എത്തിക്കുന്നത്.
എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ബൈജു ബാബുവിനെ വിവരം അറിയിച്ചു. കഴിഞ്ഞ 3 ദിവസമായി എസ്.ഐ. ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ആ സമയത്തൊന്നും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച വൈകിട്ട് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സാജന്റെ മൃതദേഹം കണ്ടെത്തുന്നത്.