IndiaNEWS

മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കും; 15 മരണം, ഒട്ടേറെ പേര്‍ക്ക് പരുക്ക്

ലഖ്‌നൗ: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാന്‍ അഭ്യര്‍ഥിച്ചു. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Signature-ad

മറ്റിടങ്ങളിലും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ഇവിടേക്കുള്ള പാലങ്ങള്‍ അടച്ചു ഭക്തരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. രണ്ടാം അമൃത് സ്നാനത്തിന് ഒരു ദിവസം മുമ്പ്, ഏകദേശം അഞ്ച് കോടി ആളുകളാണ് പ്രയാഗ്രാജില്‍ എത്തിയത്. വിശേഷ ദിവസമായതിനാല്‍ ഇവിടേക്ക് എത്തിച്ചേരുന്ന ആളുകളുടെ എണ്ണം 10 കോടിയായി ഉയരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ‘ത്രിവേണി യോഗ്’ എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. ‘സന്യാസി, ബൈരാഗി, ഉദസീന്‍’ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്.

Back to top button
error: