
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചാണ് പുറത്തെത്തിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിൽ ഒരാന കിണറ്റില്‍ വീണതെന്നാണ് നിഗമനം.

ആനയെ കര കരകയറ്റാൻ മണ്ണുമാന്തിയന്ത്രവുമായി വനം ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. കാട്ടാനയെ കിണറ്റിൽ നിന്നു കയറ്റി തൊട്ടടുത്ത വനമേഖലയിലേക്ക് ഓടിക്കാൻ അനുവദിക്കില്ലെന്നും മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിൽ തുറന്നു വിടണമെന്നുമായിരുന്നു ആവശ്യം. രാഷ്ട്രീയ നേതാക്കൾ കൂടി പിന്തുണയുമായി എത്തിയതോടെ സമവായം മണിക്കൂറുകൾ നീണ്ടു.
പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ചുറ്റുമതിലോ മറയോ ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് രക്ഷാദൗത്യം മണിക്കൂറുകൾ നീണ്ടുപോയത്. ആന വീണ കിണറിന്റെ ഉടമയ്ക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രദേശത്ത് തൂക്കു വൈദ്യുതവേലി നിർമിക്കാൻ ഒരു കോടി അനുവദിക്കുമെന്നും ജില്ലാ ഭരണകൂടം നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ആന ഉള്‍കാട്ടിലേക്ക് പോയില്ലെങ്കില്‍ കുങ്കി ആനകളെ എത്തിക്കാനാണ് തീരുമാനം