MovieNEWS

‘കുട്ടികള്‍ക്ക് മാത്രമല്ല, ഇത് മുതിര്‍ന്നവരിലെ കുട്ടികള്‍ക്കുമുള്ള ചിത്രം’

താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ട്രഷേഴ്സ് കാണാന്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ എത്തി. കൊച്ചി കുണ്ടന്നൂരിലെ ഫോറം മാളിലാണ് ചിത്രം കാണാനായി സംവിധായകന്‍ എത്തിയത്. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവരുടെ ഉള്ളിലെ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് ചിത്രം ഒരുക്കിയതെന്ന് സിനിമ കാണാനെത്തിയപ്പോള്‍ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഏതാണ്ട് 1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ്. അങ്ങനെ 1650 ദിവസങ്ങള്‍ക്ക് ശേഷം എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്; ബറോസിനെ പോലെ. ഇതൊരു ചില്‍ഡ്രന്‍ ഫ്രണ്ട്ലി ഫിലിം ആണ്. കുട്ടികള്‍ക്ക് മാത്രമല്ല, വലിയ ആള്‍ക്കാരിലെ കുട്ടികളേയും ഫോക്കസ് ചെയ്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’ -മോഹന്‍ലാല്‍ പറഞ്ഞു.

Signature-ad

’40 വര്‍ഷത്തിന് ശേഷമാണ് ഒരു 3ഡി ഫിലിം ഇന്ത്യയില്‍ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളുണ്ട്. ഇതിന് പറയുന്നത് നേറ്റീവ് 3ഡി ഷോട്ട് വിത്ത് സ്റ്റീരിയോ ലെന്‍സസ് എന്നാണ്. അത് ഷൂട്ട് ചെയ്ത രീതി, അതിന്റെ സൗണ്ട് സ്‌കേപ്പ് അങ്ങനെ എല്ലാ ഘടനകളും വേറെ രീതിയിലാണ്. അപ്പൊ അങ്ങനെ ഒരു മനസോടെയാണ് സിനിമ കാണേണ്ടത്. പെട്ടെന്നുള്ള പാനുകള്‍, ടില്‍റ്റ് അപ്പ്, പെട്ടെന്നുള്ള കട്ടുകള്‍ ഇതെല്ലാം കാണുന്നവര്‍ക്ക് തലവേദനയും മനംപുരട്ടലുമെല്ലാം ഉണ്ടാകാം. അതിനാല്‍ കാണികളുടെ മനസറിഞ്ഞാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’

‘എനിക്ക് വലിയ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഇതൊരു നിയോഗം പോലെ വന്നുപെട്ടതാണ്. എന്റെ സിനിമാജീവിതം തുടങ്ങിയത് നവോദയയില്‍ നിന്നാണ്. ഇപ്പൊ സംവിധാനവും തുടങ്ങിയത് നവോദയയില്‍ നിന്നാണ്.’ -മോഹന്‍ലാല്‍ പറഞ്ഞു.

Back to top button
error: