KeralaNEWS

പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പൊലീസുകാര്‍ക്ക് നല്ലനടപ്പ് പരിശീലനം

തിരുവനന്തപുരം: ശ്രീകോവില്‍പോലെ ഭക്തര്‍ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ ‘കെഎപി 4 ‘ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ കര്‍ശന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.

പൊലീസുകാര്‍ നടത്തിയത് ആചാര ലംഘനമാണെന്ന് ആരോപിച്ച് ഭക്തര്‍ക്ക് പുറമേ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിക്ഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി എന്നിവരും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. പ്രതിഷേധം കനക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

Signature-ad

പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വന്‍ വിവാദമായത്. തുടര്‍ന്ന് പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍വരെ വരിവരിയായി നിന്നാണ് മുപ്പതോളം പൊലീസുകാര്‍ ഫോട്ടോയെടുത്തത്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചില്‍പെട്ടവരാണ് ഇവര്‍. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. മേല്‍ശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാര്‍ പോലും പൂജകള്‍ക്കടക്കം പുറംതിരിഞ്ഞ് ഇറങ്ങാറില്ല.

ഇരുമുടിക്കെട്ടില്ലാതെ ആരേയും പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ശ്രീകോവില്‍പോലെ ഭക്തര്‍ പവിത്രമായി കരുതുന്ന ഇടമാണ് പതിനെട്ടാംപടി. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം. തീര്‍ത്ഥാടകരെ പടികയറാന്‍ പടിയുടെ അരികില്‍ നിന്നാണ് പൊലീസുകാര്‍ സഹായിക്കുന്നത്. സന്നിധാനത്ത് ഫോട്ടോയെടുക്കുന്നതിന് നിരോധനമുണ്ട്. ഇത് അവഗണിച്ച് ചില തീര്‍ത്ഥാടകര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാറുണ്ട്.

Back to top button
error: