CrimeNEWS

വീട്ടിലേക്ക് അനുവാദമില്ലാതെ ചിക്കന്‍ കയറ്റി; യുവാവിനെ സഹോദരങ്ങള്‍ മദ്യലഹരിയില്‍ കൊലപ്പെടുത്തി

ഭോപ്പാല്‍: വീട്ടിലേക്ക് ചിക്കന്‍ കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ഭോപ്പാല്‍ സ്വദേശിയായ അന്‍ഷുല്‍ യാദവാണ് (22) കൊല്ലപ്പെട്ടത്. ബൈരാഗഡ് പ്രദേശത്തെ ഇന്ദിരാനഗറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ സഹോദരങ്ങളായ കുല്‍ദീപും അമനും അറസ്റ്റിലായി.

കൃത്യം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്‍ഷുലിന്റെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് സഹോദരങ്ങള്‍ കൊലപാതകം നടത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് യുവാക്കളുടെ അമ്മയായ അനിത കയര്‍ ഒളിപ്പിച്ചതായും പൊലീസ് കണ്ടെത്തി. അന്‍ഷുല്‍ വീട്ടിലേക്ക് മാംസാഹാരം കൊണ്ടുവന്നത് സഹോദരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ വാക്കേ?റ്റമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രതികള്‍ കയറുപയോഗിച്ച് യുവാവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

ബോധരഹിതനായ അന്‍ഷുലിനെ അമ്മ അനിതയും സഹോദരങ്ങളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകന്‍ വീട്ടില്‍ വച്ച് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കഴുത്തില്‍ കയറുപയോഗിച്ച് മുറുക്കിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി അനിത മൊഴി മാറ്റി പറഞ്ഞതായും പൊലീസ് പറഞ്ഞു. ഒടുവിലാണ് സത്യം പുറത്തുവന്നത്. പൊലീസ് പറയുന്നതനുസരിച്ച് ബൈരാഗഡിലെ ഒരു കടയിലാണ് മൂന്ന് സഹോദരങ്ങളും ജോലി ചെയ്തിരുന്നത്. മാംസാഹാരം കഴിക്കാത്ത കുടുംബമാണ് യുവാക്കളുടേത്. മൂന്ന് പേരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കണ്ടെത്തി. മാതാവിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും തെളിവ് ഒളിപ്പിച്ചതിനും പൊലീസ് കേസെടുത്തു.

 

Back to top button
error: