KeralaNEWS

കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

കൊച്ചി: പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. കേസില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മീഡിയവണിനോട് പറഞ്ഞു. മുറികളിലുണ്ടായിരുന്ന വനിത നേതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡിജിപിക്കു പരാതി നല്‍കിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രാന്വേഷം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

Signature-ad

നവംബര്‍ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെപിഎം ഹോട്ടലില്‍ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്. വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഷാനിമോള്‍ ഏറെനേരം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് വനിതാ പൊലീസ് എത്തി ഐഡി കാര്‍ഡ് കാണിച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 

Back to top button
error: