CrimeNEWS

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

കൊല്ലം: പുനലൂരില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി കുഞ്ഞുമോള്‍, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷാണ് ആക്രമണത്തിന് ഇരയായത്. ജ്വല്ലറിയില്‍വെച്ചാണ് കാവാലം സ്വദേശി കുഞ്ഞുമോളെയും ഡ്രൈവറായ പോത്തന്‍കോട് സ്വദേശി നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത്. പഴയ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ ഗിരീഷിനെ കൊല്ലം പുനലൂരില്‍ എത്തിച്ചു.

തുടര്‍ന്ന് കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാര്‍ എന്നയാളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. സ്വര്‍ണം കാണാതെ പണം നല്‍കില്ലെന്ന് ഗിരീഷ് പറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറില്‍ തന്നെ മടങ്ങാന്‍ തുടങ്ങി. നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ കുഞ്ഞുമോള്‍ക്ക് ശ്രീകുമാറിന്റെ ഫോണ്‍കോള്‍ എത്തി. തുടര്‍ന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു. അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

Signature-ad

ഗിരീഷിന്റെ ബാഗില്‍ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ സംഘം കവര്‍ന്നു, ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. സിസി ടിവികള്‍ പരിശോധിച്ച പുനലൂര്‍ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊട്ടാരക്കര ഭാഗത്തു നിന്ന് കാര്‍ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തു. ഗിരീഷില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു വിഹിതവും കാറില്‍ നിന്ന് ലഭിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്ക് എതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: