KeralaNEWS

”എല്ലാം ഷാഫിയുടെ കുതന്ത്രം, ഷാഫി എങ്ങനാ കഴിഞ്ഞ ഇലക്ഷന്‍ ജയിച്ചത് എന്ന് എനിക്കറിയാം…”

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് പൊലീസിന് ചോര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് റെയ്ഡ് നടത്തിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍… പണം വരുന്നുണ്ടന്ന് താന്‍ രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നുവെന്നും പാര്‍ട്ടിയുമായി ആലോചിച്ചു നിയമ നടപടികള്‍ ആയി മുന്നോട് പോകുമെന്നുംസരിന്‍ പറഞ്ഞു.

സരിന്റെ വാക്കുകള്‍:

Signature-ad

പൊലീസിന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാലക്കാട് റെയ്ഡ് നടന്നത്. ഏകപക്ഷീയമായ ഒരു പരിശോധന ആയിരുന്നില്ല അത്. എന്റെ വാഹനമടക്കം ഏത് സമയത്തും തടഞ്ഞു നിര്‍ത്താനും പരിശോധിക്കാനുമുള്ള അവകാശം പൊലീസിനുണ്ട്. വീഡിയോഗ്രാഫ് ചെയ്യപ്പെടുന്ന പരിശോധനയാണ് ഇന്നലെ ഹോട്ടലില്‍ നടന്നത്. തിരഞ്ഞെടുപ്പിനായി പണമെത്തി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന വൈകിപ്പിച്ചതില്‍ പല പഴുതുകളുമുണ്ടാവാം. അതുകൊണ്ട് പണം കണ്ടുകിട്ടിയില്ല എന്നോ പണം അവിടെ ഉണ്ടായിരുന്നില്ല എന്നോ സ്ഥിരീകരിക്കാനാവില്ല.

പരിശോധന വൈകിപ്പിച്ചതെന്ത് എന്ന് പൊലീസ് പരിശോധിക്കണം. ടിവി രാജേഷ്, വിജിന്‍ എന്നിവരുടെ ഒക്കെ മുറി പരിശോധിച്ചില്ലേ. ഒരു കൂട്ടരുടെ മുറി തുറക്കരുത് എന്ന് പറയാനാവില്ല. അവിടെ നടന്ന നാടകം ജനങ്ങള്‍ കണ്ടതല്ലേ. ലൈവിടലും ആളുകളെ തെറ്റിദ്ധരിപ്പിക്കലുമൊക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അട്ടിമറിയുടെ ശ്രമമാണ്. പണമെത്തിയ വിവരം ചോര്‍ന്നത് കോണ്‍ഗ്രസിനുള്ളില്‍ നിന്നാണെന്നതില്‍ തര്‍ക്കമില്ല. പണമെത്തി തുടങ്ങി എന്ന് ഞാന്‍ പറഞ്ഞതല്ലേ.

ഷാഫി കഴിഞ്ഞ ഇലക്ഷന്‍ ജയിച്ചതെങ്ങനെ എന്നെനിക്കറിയാം. ഷാഫിയുടെ കുതന്ത്രമാണിത്. ഇതിനുമപ്പുറത്തെ നാടകം ഷാഫി കളിച്ചിട്ടുണ്ട്. ഒട്ടും സേഫ് അല്ല എന്ന് തോന്നുന്ന ഒരു സ്ഥലത്ത് പണം ഒളിപ്പിക്കുന്നതാണ് പ്രായോഗിക ബുദ്ധി. അതാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. പണം അവിടെ ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആളല്ല. അത് പൊലീസ് കണ്ടെത്തണം. പണം ആരില്‍ നിന്നൊക്കെ വാങ്ങി എന്നത് പയ്യെ മനസ്സിലാകും. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജണ്ടയിലേക്കാണ് ഇതെല്ലാം വരുന്നത്.

 

Back to top button
error: