KeralaNEWS

പി.എം ആര്‍ഷോയെ പുറത്താക്കുമെന്ന് മഹാരാജാസ്; മാതാപിതാക്കള്‍ക്ക് നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍; മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന്‍ എങ്ങനെ എന്നതില്‍ ആശയക്കുഴപ്പം

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്തേക്ക്. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. എന്നാല്‍ ദീര്‍ഘനാളായി ആര്‍ഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതര്‍. ആര്‍ഷോയുടെ മാതാപിതാക്കള്‍ക്കാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയത്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആര്‍ഷോ രംഗത്തെത്തി. കോളേജില്‍ നിന്ന് പുറത്തുപോവുകയാണെന്ന് ആര്‍ഷോ പ്രതികരിച്ചു. ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷന്‍ എടുക്കുകയാണെന്ന് ആര്‍ഷോ കോളജിനെ അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ കോളേജധികൃതര്‍ സര്‍വകലാശാലയോട് അഭിപ്രായം തേടിയിട്ടുണ്ട്. മുഴുവന്‍ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷന്‍ നല്‍കുന്നത് എങ്ങനെയാണ് എന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

Signature-ad

എക്സിറ്റ് പോള്‍ ഒപ്ഷനെടുത്താലും ആര്‍ഷോയെ ബിരുദം നല്‍കി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. സാധാരണ ഗതിയില്‍ എക്സിറ്റ് പോള്‍ ഒപ്ഷനെടുക്കണമെങ്കില്‍ ആറു സെമസ്റ്ററുകളിലെ മുഴുവന്‍ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റന്‍ഡന്‍്സും വേണമെന്നാണ് സര്‍വ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാല യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്.

നേരത്തെ ബി.എയ്ക്ക് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്ക് പിജി കോഴ്സിലേയ്ക്ക് പ്രവേശനം നല്‍കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിലെ അഞ്ചുവര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലാണ് ആര്‍ഷോ പ്രവേശനം നേടിയത്. ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നല്‍കിയത് എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍, എം.ജി സര്‍വകലാശാല വി.സി, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.

അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് 75 ശതമാനം ഹാജര്‍ വേണമെന്നിരിക്കെയാണ് ഹാജര്‍ 10 ശതമാനം മാത്രമുള്ള ആര്‍ഷോ ആറാം സെമസ്റ്ററില്‍ പ്രവേശനം നേടിയത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റര്‍ പരീക്ഷപോലും എഴുതാത്ത ആര്‍ഷോയ്ക്ക് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി.ജി ക്ലാസില്‍ പ്രവേശനം നല്‍കിയിരുക്കുന്നത് എന്നാണ് അന്നുയര്‍ന്ന പരാതി.

ജൂണിന് മുന്‍പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോ പഠിക്കുന്ന അര്‍ക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളേജ് കൃത്യമായി നടത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജി ആറാം സെമസ്റ്റര്‍ പരീക്ഷ റിസള്‍ട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാര്‍ഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചു. ഇവരോടൊപ്പമാണ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലാത്ത ആര്‍ഷോയെകൂടി പി.ജി ക്ലാസില്‍ പ്രവേശിപ്പിച്ചത്. അര്‍ഷോയ്ക്ക് എം.എക്ക് ക്ലാസ് കയറ്റം നല്‍കുന്നതിനുവേണ്ടിയായിരുന്നു ആര്‍ക്കിയോളജി അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷമാത്രം നടത്താതിരുന്നത് എന്ന ആരോപണവുമുണ്ട് .

മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയതുകൊണ്ട് കോളേജ് പ്രവേശനം, ഹാജര്‍, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയില്‍ കോളേജിന് അഫീലിയേഷന്‍ നല്‍കിയിട്ടുള്ള എം.ജി സര്‍വകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍പോലും സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ലെന്നും പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണ് സര്‍വകലാശാല ചെയ്യുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

13 ശതമാനം ഹാജരുള്ള രണ്ടാം സെമസ്റ്റര്‍ പി.ജി വിദ്യാര്‍ഥിയും മഹാരാജാസ് കോളേജിലെ കെ.എസ്.യു ഭാരവാഹിയുമായ അമല്‍ ടോമി എന്ന വിദ്യാര്‍ഥിയെ ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാന്‍ അനുവദിച്ചെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നപേരില്‍ കോളേജില്‍നിന്ന് നീക്കംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആറാം സെമസ്റ്ററില്‍ 10 ശതമാനം മാത്രം ഹാജരുള്ള, ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷ ജയിക്കാത്ത ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത്. യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷന്‍ പ്രകാരം എല്ലാ സെമസ്റ്ററിനും 75 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളൂ.

ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥയുണ്ട്. പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴു മുതല്‍ 10വരെ സെമസ്റ്ററുകളില്‍ 80 ക്രെഡിറ്റ് നേടിയാല്‍ പി.ജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളില്‍ നിന്നും ബി.എ പരീക്ഷ പാസാകുന്നവര്‍ക്ക് ഏഴാം സെമസ്റ്ററില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കുവാനും വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥ നിലനില്‍ക്കേയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ പാസാകാത്ത, ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ യോഗ്യതപോലും ഇല്ലാത്ത ആര്‍ഷോയ്ക്ക് പി.ജി ക്ലാസില്‍ രഹസ്യമായി പ്രിന്‍സിപ്പല്‍ പ്രവേശനം നല്‍കിയിരിക്കുന്നത് എന്നാണ് ആരോപണം. ആര്‍ഷോ പതിവായി ക്ലാസ്സില്‍ ഹാജരാക്കാത്തതുകൊണ്ട് അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ കോളേജില്‍ തുടര്‍ പഠനം നടത്തുന്നതായി അറിവില്ല. എന്നാല്‍, ആര്‍ഷോ ബിരുദം കഴിഞ്ഞുള്ള പഠനം തുടരുന്നതായാണ് കോളേജിലെ ഔദ്യോഗിക രേഖകള്‍. കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കണ്‍ട്രോളറുടേയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത് എന്നാണ് ആരോപണം. ആര്‍ഷോ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ നൂറില്‍ നൂറു മാര്‍ക്കും നേടിയത് വലിയ വിവാദമായിരുന്നു.

കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കായംകുളം എം.എസ്.എം കോളേജില്‍ ബികോം പാസാകാത്ത എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ നിഖില്‍ തോമസ് എംകോമിന് പ്രവേശനം നേടിയതിന് സമാനമായാണ് ആര്‍ഷോയുടെ എം.എ ക്ലാസിലേയ്ക്കുള്ള പ്രവേശനമെന്നാണ് ആരോപണം. അന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ പ്രവേശനം ന്യായീകരിച്ച് ആര്‍ഷോ രംഗത്ത് വന്നിരുന്നുവെങ്കിലും അന്വേഷണത്തെ തുടര്‍ന്ന് സര്‍വ്വകലാശാല വിദ്യാര്‍ഥിയുടെ തുടര്‍ പഠനം സ്ഥിരമായി വിലക്കി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും കഴിഞ്ഞ വര്‍ഷം ബിഎ പാസാകാത്ത ആറു വിദ്യാര്‍ഥികള്‍ക്ക് എംഎയ്ക്ക് പ്രവേശനം നല്‍കിയത് പരാതിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: