CrimeNEWS

ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

കണ്ണൂര്‍: ഒന്നിച്ച് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നതിന് മൂന്ന് പേര്‍ അറസ്റ്റില്‍. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായത്. യുവാവിന്റെ മരണത്തില്‍ സംശയം തോന്നി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി കെ സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ കെ സജീര്‍ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിന്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയത്.

Signature-ad

രാത്രി വൈകിയും ജോബിന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയില്‍ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയില്‍ കണ്ടത്. ഇരിട്ടി പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവില്‍ എത്തിയ ജോബിന്‍ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിന്‍ ഒഴുക്കില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കില്‍പ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല.

പുഴക്കരയില്‍ നില്‍ക്കുന്ന സമയത്ത് ജോബിന്‍ ബന്ധുക്കളെ വിളിച്ച ഫോണ്‍ ആണ് നിര്‍ണായകമായത്. താന്‍ പുഴക്കരയിലാണെന്ന് ജോബിന്‍ പറഞ്ഞിരുന്നു. കൂടാതെ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: