KeralaNEWS

ചെന്നിത്തല വെടി പൊട്ടിച്ചു: കൈസൺ ബിജെപിയുടെ പി.ആര്‍ ഏജന്‍സി, ഇവര്‍ എങ്ങനെ പിണറായി വിജയന്റെ ഓഫീസിലെത്തി…?

   മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും  സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന്  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന പി.ആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി എന്ന് ചെന്നിത്തല ചോദിച്ചു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്. മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുക എന്നത് ബിജെപിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ‘ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘ് പരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. ആ മുഖം മിനുക്കാന്‍ ഇനി ഒരു പിആര്‍ ഏജന്‍സിക്കും ആവില്ല.
മുഖ്യമന്ത്രി  പിആര്‍ ഏജന്‍സിയെ നിയമിച്ചു എന്ന വെറുമൊരു വിഷയമല്ല, മറിച്ച് ബിജെപി നേതൃത്വം നിര്‍ദേശിച്ച പി ആര്‍ ഏജന്‍സിയെ കേരളത്തിലെ സിപിഎം മുഖ്യമന്ത്രി നിയോഗിച്ചു എന്നതാണ് പ്രധാനം. ഈ ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി മാധ്യമഅഭിമുഖങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെ സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് പിആര്‍ ഏജന്‍സിക്ക് അഭിമുഖത്തില്‍ മാറ്റം വരുത്താന്‍ ആവുക.

Signature-ad

മുഖ്യമന്ത്രി അതിനു മുമ്പു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതാണ്. ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനാണ് ഇത് ഇംഗ്ളീഷ് ദേശീയ മാധ്യമത്തിന് കൊടുത്തത്. അവരെ സന്തോഷിപ്പിച്ച ശേഷം വിവാദമായപ്പോള്‍ പിന്‍വലിച്ചു കൈകഴുകാന്‍ ശ്രമിക്കുന്നു.

പിണറായി വിജയന്‍ പൂര്‍ണമായും ബിജെപിക്ക് അടിമപ്പെട്ട് സംഘപരിവാർ ജിഹ്വയായി മാറിയിരിക്കുന്നു. വളരെ ആപല്‍ക്കരമായ അവസ്ഥയാണിത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകേന്ദ്രമായി നിലനിര്‍ത്തുകയെന്നാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇതിനു പകരം ബിജെപിക്കു വേണ്ടി കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയാണ് പിണറായി.

പുരം പൊളിച്ച് ബിജെപി സ്ഥാനാര്‍ഥിക്കു വിജയത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തത് എന്തിനാണെന്നും വിശ്വസ്തനായ എഡിജിപിയെ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു പറഞ്ഞു വിട്ടത് എന്തിനാണെന്നും ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമായി. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിലെ വിശ്വസ്തര്‍ക്കും സ്വതന്ത്രമായി മാഫിയ പ്രവര്‍ത്തനം തുടരാനുള്ള സ്വാതന്ത്ര്യം കേന്ദ്രം നല്‍കുന്നു. പകരം ബിജെപിയുടെ അജണ്ട അവര്‍ക്കു വേണ്ടി പിണറായി വിജയന്‍ നടപ്പാക്കുന്നു.

മലപ്പുറത്തെ താറടിച്ചു കാണിക്കുകയെന്നത് മുഖ്യമന്ത്രിയുടെ മാത്രം അജണ്ടയല്ല. അന്‍വര്‍ പ്രശ്നം ഒരു കാരണമാക്കി എടുത്ത് മുഖ്യമന്ത്രി സംഘ പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. പിണറായി വിജയന്‍ മാപ്പു പറഞ്ഞു സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: