KeralaNEWS

ആശുപത്രി ബില്‍ നല്‍കാന്‍ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്പതിമാര്‍ കാത്തിരുന്നത് 2 ദിവസം

ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്‍കാന്‍ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മലയാളി ദമ്പതിമാര്‍ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിന്നീട് മൃതദേഹം വിട്ടുനല്‍കിയത്.

തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്പതിമാരുടെ പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. തിരുവട്ടിയൂര്‍ ആകാശ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളര്‍ച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ജൂലൈയ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പറഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചികിത്സ ഫലിക്കാതെ കുട്ടി ശനിയാഴ്ച മരിച്ചു.

Signature-ad

എന്നാല്‍, ചികിത്സാച്ചെലവ് 13 ലക്ഷം രൂപയായെന്നും മുഴുവന്‍ പണവും തന്നാല്‍മാത്രമേ മൃതദേഹം വിട്ടുതരൂവെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ചുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഘട്ടം ഘട്ടമായി 1.18 ലക്ഷം രൂപ മാതാപിതാക്കള്‍ അധികൃതര്‍ക്കു നല്‍കിയിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി 2.72 ലക്ഷം രൂപയും ആശുപത്രി അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ബാക്കിയുള്ളതുക പൂര്‍ണമായും നല്‍കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടില്‍ത്തന്നെയായിരുന്നു അധികൃതര്‍.

മലയാളി സംഘടനാ പ്രവര്‍ത്തകരും സി.പി.എം. ഗിണ്ടി എരിയാ സെക്രട്ടറി വെങ്കിടേഷ്, എരിയാ കമ്മിറ്റി അംഗം ഇസ്മയില്‍ എന്നിവര്‍ അധികൃതരുമായി ചര്‍ച്ചനടത്തി. ഒടുവില്‍ 1.39 ലക്ഷം രൂപകൂടി നല്‍കിയാല്‍ മൃതദേഹം വിട്ടുകൊടുക്കാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. അത്രയും തുകനല്‍കി ഞായറാഴ്ച വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

അതേസമയം, ചികിത്സയ്ക്ക് കൂടുതല്‍ ചെലവുവരുമെന്നതിനെക്കുറിച്ച് പിതാവിനെ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍. എത്ര തുക വേണ്ടിവരുമെന്ന് കുഞ്ഞിന്റെ പിതാവിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് പക്ഷേ, അധികൃതര്‍ പ്രതികരിച്ചില്ല. സംഭവത്തില്‍ ഗിണ്ടി പോലീസ് ഇടപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: