KeralaNEWS

പാവങ്ങളുടെ കഞ്ഞി കുടി മുട്ടും: റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിന്, ആവശ്യം  അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് റേഷൻ കടകള്‍ അടച്ചിടും

    രണ്ടുതവണ സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ റേഷൻ വ്യാപാരികള്‍.

അടുത്തമാസം പകുതിയോടെ കടകള്‍ പൂർണമായി അടച്ചിട്ട് സമരം ചെയ്യാനാണ് റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ നീക്കം. സമരത്തിലേക്ക് പോയാല്‍ ഓണക്കാലത്ത് പൊതുവിതരണ രംഗം കടുത്ത പ്രതിസന്ധിയിലാകും. സമരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാൻ താലൂക്ക് തലത്തില്‍ സമിതി ചർച്ച തുടങ്ങി.

Signature-ad

കട അടച്ചുള്ള സമരം നടത്തിയിട്ടും സർക്കാരിന്റെ കണ്ണ് തുറന്നില്ല. റേഷൻ വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ തീരുമാനമെന്നും ഉണ്ടായിട്ടില്ല.

വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നല്‍കുക, കെ.ടി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ സർക്കാർ ഇടപെടാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ വ്യാപാരികള്‍ ഒരുങ്ങുന്നത്. അതേസമയം വിദഗ്ധസമിതി റിപ്പോർട്ട്, ഭക്ഷ്യമന്ത്രിയുടെ പക്കല്‍ എത്തിയെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

ഓണം അടക്കമുള്ള ഉത്സവ സീസണുകള്‍ വരാനിരിക്കെ റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക് പോയാല്‍ പൊതുവിതരണരംഗം പ്രതിസന്ധിയിലാകും.

സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തില്‍ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സമിതിയുടെ ചർച്ചകളും നടക്കുന്നുണ്ട്. അരി അടക്കമുള്ള ധാന്യങ്ങളുടെ കുറവ് റേഷൻ കടകള്‍ നേരിടുന്നു. ഈ മാസം ഇതുവരെ 45 ലക്ഷത്തോളം ആളുകള്‍ റേഷൻ വാങ്ങി. കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ആകെ എണ്ണം 95 ലക്ഷത്തോളമാണ്.

Back to top button
error: