NEWSWorld

തിന്നു മരിച്ചു! ഇടവേളയില്ലാതെ പത്ത് മണിക്കൂര്‍ ഭക്ഷണം കഴിച്ചു; ‘മുക്ബാങ്’ ഫുഡ് ചലഞ്ചിനിടെ വ്ളോഗര്‍ക്ക് ദാരുണാന്ത്യം

ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്.

ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Signature-ad

പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഹാന്‍ക്യുങ് റിപ്പോര്‍ട്ട് ചെയ്തു. പാന്‍ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ഭക്ഷണം കഴിക്കുമെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാന്‍ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി വ്ളോഗര്‍മാരും യൂട്യൂബര്‍മാരും മുക്ബാങ് സ്ട്രീങ് അനുകരിക്കാറുണ്ട്.

എന്താണ് മുക്ബാങ്?

തങ്ങളുടെ ഫോളോവേഴ്സിന് മുന്നില്‍ ലൈവായി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സോഷ്യല്‍മീഡിയ ട്രെന്‍ഡാണ് മുക്ബാങ്.ഇത് ആരോഗ്യപരമായ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പൊണ്ണത്തടിയെ പ്രോത്സാഹിപ്പിക്കുന്ന ചലഞ്ചാണെന്ന് പറഞ്ഞ് നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ഇതിന്റെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി ചൈനയില്‍ മുക്ബാങ് ചലഞ്ച് നിയമ വിരുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഫോളോവേഴ്സിനെയും കാഴ്ചക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഇത് പലരും തുടര്‍ന്ന് വരാറുമുണ്ട്. പാനും മുക്ബാങ്ങും പലപ്പോഴും അനുകരിക്കാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ പാന്‍ ഷിയോട്ടിങ് കഴിക്കാറുണ്ടെന്ന് പ്രാദേശിക ചൈനീസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് പാന്‍ ഇത് തുടര്‍ന്നിരുന്നത്. നേരത്തെയും അമിതമായി ഭക്ഷണം കഴിച്ചതിന് പിന്നാലെ പാനിന് രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം,സ്വന്തം ജീവനെയും ആരോഗ്യത്തെയും ബലിയാടാക്കി അമിതമായ ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള താക്കീതാണ് പാനിന്റെ ദാരുണാന്ത്യമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്.

ഏതായാലും മുക്ബാങ് ഫുഡ് ചലഞ്ചിനെക്കുറിച്ചും അതിന്റെ ദോഷവശങ്ങളെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ വീണ്ടും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു. മറ്റുള്ളവര്‍ ഭക്ഷണം വാരിവലിച്ചു കഴിക്കുന്നത് എന്തിനാണ് മറ്റുള്ളവര്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

 

Back to top button
error: