CrimeNEWS

ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ചില്ല, മക്കളുടെ മുന്നില്‍ സ്‌കൂട്ടറുകാരിയുടെ മൂക്കിടിച്ച് പഞ്ചറാക്കി; ദമ്പതികള്‍ പിടിയില്‍

മുംബൈ: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ സംഭവത്തില്‍ വയോധികനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പൂനെയില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ജെര്‍ലിന്‍ ഡിസില്‍വ എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്. സംഭവത്തില്‍ പ്രതിയായ സ്വപ്നില്‍ കെക്രേയെയും ഭാര്യയെയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദമ്പതികള്‍ക്ക് യുവതിയുടെ വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം കൊടുക്കാത്ത വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കെക്രേ യുവതിയുടെ മുടി ശക്തമായി വലിച്ച് മൂക്കില്‍ ബലമായി ഇടിക്കുകയായിരുന്നു. ഇതോടെ ജെര്‍ലിന്റെ മൂക്കില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടാകാന്‍ തുടങ്ങി. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ യുവതി സംഭവത്തെക്കുറിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്.

Signature-ad

‘രണ്ട് മക്കളോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു. രണ്ട് കിലോമീറ്ററോളം പ്രതി അമിത വേഗത്തില്‍ പിന്നാലെ വരികയായിരുന്നു. ഞാന്‍ ഇടതുവശത്തേക്ക് സ്‌കൂട്ടര്‍ മാറ്റി. പക്ഷെ അയാള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടറിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ദേഷ്യപ്പെട്ട് കാറില്‍ നിന്നിറങ്ങിയ സ്വപ്നില്‍ എന്നെ രണ്ട് തവണ അടിച്ചു. എന്റെ മുടി വലിച്ചു. എന്നോടൊപ്പം കുട്ടികള്‍ ഉണ്ടെന്ന യാതൊരു പരിഗണനയും അയാള്‍ തന്നില്ല. ഈ നഗരം സുരക്ഷിതമാണോ? ആളുകള്‍ എത്ര ക്രൂരമായാണ് പെരുമാറുന്നത്. എന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായി. ഇത് കണ്ട മറ്റൊരു സ്ത്രീയാണ് എന്നെ സഹായിച്ചത്’- യുവതി വീഡിയോയില്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജെര്‍ലിന്റെ ബന്ധുവും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ഒരു കാരണവുമില്ലാതെയാണ് അയാള്‍ ജെര്‍ലിന്‍ ഡിസില്‍വേയെ ആക്രമിച്ചത്. അയാളുടെ ഭാര്യ ആക്രമണം തടയാന്‍ ശ്രമിച്ചില്ല. സംഭവത്തില്‍ കുട്ടികള്‍ക്ക് യാതൊരു പരിക്കും സംഭവിച്ചിട്ടില്ല. പക്ഷെ അവര്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു’- അദ്ദേഹം പറഞ്ഞു.

Back to top button
error: