KeralaNEWS

ബി.ജെ.പി സംഘടനാ സെക്രട്ടറി തെറിച്ചതിന് പിന്നില്‍ ‘ഗ്രൂപ്പിസം’

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനം പുതിയയൊരാള്‍ക്ക് നല്‍കാതെ നിലവിലുള്ള വ്യക്തിയെ മാറ്റുന്നത് കേരളത്തിലെ ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ പാളയത്തില്‍ പടയൊരുക്കുന്നതില്‍ കെ.സുഭാഷിനെതിരെ ആര്‍.എസ്.എസില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു.

ഏറെനാളുകളായി ശോഭാ സുരേന്ദ്രനെ കൂട്ടുപിടിച്ച് സംസ്ഥാന ബി.ജെ.പിയില്‍ ഔദ്യോഗികപക്ഷ വിരുദ്ധ ചേരിയുണ്ടാക്കാന്‍ സുഭാഷ് ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുരേന്ദ്രനെ നീക്കി പകരം ശോഭാ സുരേന്ദ്രനെ നിയമിക്കാനുള്ള നീക്കങ്ങള്‍ സുഭാഷ് നടത്തിയിരുന്നു.

Signature-ad

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പക്ഷം മേല്‍ക്കൈ നേടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പകരം ശോഭയെ കേന്ദ്രമന്ത്രിസ്ഥാനത്ത് എത്തിക്കാനായി അടുത്തനീക്കം. കൂടാതെ തിരുവനന്തപുരത്തെ ബി.ജെ.പിയുടെ പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിന്റെ സാമ്പത്തിക ചുമതലകള്‍ മുഴുവന്‍ സുഭാഷിനായിരുന്നു. ഇതിന്റെ കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ള ആരോപണം പല നേതാക്കളും ഉന്നയിക്കുകയും ചെയ്തു.

പാലുകാച്ചല്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാത്തതില്‍ പലര്‍ക്കും അതൃപ്തിയുണ്ടായി. ഇതുകൂടാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സുഭാഷിനെതിരെ പരാതിപ്പെട്ടു. സുരേഷ് ഗോപിയുടെ വിവാദമായ ഇന്ദിരാഗാന്ധി പരാമര്‍ശത്തില്‍ സുഭാഷ് ഫേസ്ബുക്ക് വഴി പരസ്യ പ്രതികരണം നടത്തിയതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. പരാതികള്‍ വര്‍ധിച്ചതോടെ സുഭാഷിനെ മാറ്റിയതായി ആര്‍.എസ്.എസ് ഇന്നലെ പ്രഖ്യാപിച്ചു. എന്നാല്‍, പുതിയ സംഘടനാ സെക്രട്ടറിയെ പ്രഖ്യാപിച്ചിട്ടുമില്ല.

 

Back to top button
error: