IndiaNEWS

യു.പി ബി.ജെ.പിയില്‍ പൊട്ടിത്തെറി രൂക്ഷം; സര്‍ക്കാരിനെ വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷന്റെ റിപ്പോര്‍ട്ട്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുളളത്. 40,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്.

ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനുശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നഡ്ഡ യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗധരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.

Signature-ad

ഉത്തപ്രദേശ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടിനിടെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പോസ്റ്റ് ചര്‍ച്ചയായിരുന്നു. ‘സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടന. പ്രവര്‍ത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാള്‍ വലുതല്ല ഒരാളും. പ്രവര്‍ത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്‌സില്‍ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ പോസ്റ്റ് വരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യോഗിയും മൗര്യയും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതകളുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് പല നേതാക്കളും സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

2024ലെ തെരഞ്ഞെടുപ്പില്‍ 80ല്‍ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ല്‍ 62 സീറ്റുകള്‍ നേടിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മൗര്യയായിരുന്നു സംസ്ഥാന ബി.ജെ.പി പ്രസിഡന്റ്.

 

Back to top button
error: