IndiaNEWS

യു.പിയിലെ 10 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വരാനിരിക്കുന്നത് അഗ്‌നിപരീക്ഷ

ലഖ്നോ: ഉത്തര്‍പ്രദേശിലെ 10 നിയമസഭാ സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പിക്ക് അഗ്‌നിപരീക്ഷയാകുമെന്ന് വിലയിരുത്തല്‍. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചതും യു.പിയാണ്. ആകെയുള്ള 80 സീറ്റില്‍ 33 ഇടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 2019ല്‍ എന്‍.ഡി.എ 62 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ട്ടിയുടെ വോട്ട് വിഹിതം 50 ശതമാനത്തില്‍നിന്ന് 41.3 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.

Signature-ad

രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കുന്നതിനും ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പ് വിജയം നിര്‍ണായകമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയി കുറഞ്ഞിരുന്നു. എന്‍.ഡി.എക്ക് 101 അംഗങ്ങളുണ്ട്. 245 അംഗ സഭയില്‍ നിലവില്‍ 226 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന് 114 പേരുടെ പിന്തുണ വേണം.

എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കം ഒമ്പത് എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റുകള്‍ ഒഴിവ് വന്നത്. എസ്.പി എം.എല്‍.എ ഇര്‍ഫാന്‍ സോളങ്കി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന 10ല്‍ അഞ്ചും എസ്.പിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റില്‍ എസ്.പിയുടെ സഖ്യകക്ഷിയായിരുന്ന ആര്‍.എല്‍.ഡിയാണ് വിജയിച്ചത്. ബാക്കിയുള്ള മൂന്നു സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ അവരുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുമാണ് വിജയിച്ചത്.

നിലവില്‍ യു.പിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പമായിരുന്ന രാഷ്ട്രീയ ലോക്ദള്‍ ബി.ജെ.പി സഖ്യത്തിലാണ്. എസ്.പിയും കോണ്‍ഗ്രസും ഇന്‍ഡ്യാ സഖ്യമായി ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയില്‍ വന്‍ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയിരുന്നത്. ഈ മേധാവിത്വം പാര്‍ട്ടിക്ക് നഷ്ടമാകുന്നുവെന്നാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ഈ വര്‍ഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതില്‍ മില്‍ക്കിപൂര്‍ നിയമസഭാ മണ്ഡലവും ഉള്‍പ്പെടുന്നുണ്ട്. എസ്.പി നേതാവും സിറ്റിങ് എം.എല്‍.എയുമായ അവധേഷ് പ്രസാദ് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒമ്പത് തവണ എം.എല്‍.എയും മുന്‍ മന്ത്രിയുമായ അവധേഷ് 55,000 വോട്ടിനാണ് ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്ക് 249 സീറ്റുണ്ട്. സഖ്യകക്ഷികളായ അപ്നാദളിന് 13 സീറ്റും രാഷ്ട്രീയ ലോക് ദളിന് എട്ട് സീറ്റും സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് ആറും നിഷാദ് പാര്‍ട്ടിക്ക് അഞ്ച് സീറ്റുമാണുള്ളത്. പ്രതിപക്ഷത്ത് സമാജ് വാദി പാര്‍ട്ടിക്ക് 103 സീറ്റുണ്ട്. കോണ്‍ഗ്രസിന് രണ്ട് സീറ്റുണ്ട്. ജനസത്താ ദളിന് രണ്ട് അംഗങ്ങളും ബി.എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്.

 

Back to top button
error: