NEWSWorld

വെടിയേറ്റിട്ട് മണിക്കൂറുകള്‍ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് സുരക്ഷാ ഏജന്‍സികള്‍

വാഷിങ്ടന്‍: പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന്‍ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.

അതേസമയം, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. സീക്രട്ട് സര്‍വീസും എഫ്ബിഐയും. യുഎസ് പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷ സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Signature-ad

പെനിസില്‍വേനിയയിലെ ബെഥെല്‍ പാര്‍ക്ക് സ്വദേശിയായ തോമസ് മാത്യു ക്രൂക്കാണ് വെടിവച്ചതെന്ന് അന്വേഷണില്‍ വ്യക്തമായിട്ടുണ്ട്. ഇത്രയും സുരക്ഷ ഉണ്ടായിരുന്ന പ്രദേശത്ത് ഇയാള്‍ എങ്ങനെ തോക്കുമായി എത്തിയെന്നും കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്കു കയറിയെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രചാരണ വേദിക്കു സമീപത്തെ കെട്ടിടങ്ങളെല്ലാം തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്‌നൈപ്പര്‍മാര്‍ നിരീക്ഷണത്തിലാക്കിയിട്ടും അക്രമി ഇവിടെ നിന്ന് വെടിയുതിര്‍ക്കുന്നത് എന്തുകൊണ്ട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. വിഷയത്തില്‍ യുഎസ് പ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ രഹസ്യാന്വേഷണ വിഭാഗത്തോടും എഫ്ബിഐയോടും വിശദീകരണം തേടിയിട്ടുണ്ട്.

അതിനിടെ, പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടത് തിരഞ്ഞെുപ്പുകളിലൂടെയാണെന്നും വെടിയുണ്ടകളിലൂടെയല്ലെന്നും ബൈഡന്‍ ഓര്‍മിപ്പിച്ചു. രാഷ്ട്രീയം ഒരിക്കലും യുദ്ധക്കളമാകരുതെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. യുഎസിന്റെ ഭാവി നിര്‍ണയിക്കേണ്ടത് ജനങ്ങളാണ്. ഒരു അക്രമി വിചാരിച്ചാല്‍ അതിനെ മാറ്റിമറിക്കാന്‍ ആകില്ല. രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു.

 

Back to top button
error: