CrimeNEWS

പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ എസ് എഫ്.ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും; ‘കാപ്പ’യ്ക്കും കഞ്ചാവിനും പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വിവാദം

പത്തനംതിട്ട: മന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ വധശ്രമക്കേസിലെ പ്രതിയും. എസ് എഫ്.ഐ. പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത് നേരത്തെ വിവാദമായിരുന്നു.

പത്തനംതിട്ട സിപിഎമ്മിനെ വിട്ടൊഴിയാതെ വിവാദങ്ങള്‍ പിന്തുടരുന്നതിനിടെയാണ് സംഭവം. വെള്ളിയാഴ്ചയാണ് സുധീഷിനെ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇയാള്‍ക്ക് പുറമെ ബിജെപി വിട്ടുവന്ന 61 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഇതില്‍ പ്രധാനിയായ ശരണ്‍ ചന്ദ്രന്‍ എന്നയാള്‍ കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി,

Signature-ad

പിന്നാലെ യദു കൃഷ്ണനെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയതും തിരിച്ചടിയായി. ഒടുവിലിതാ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച പ്രതിയെ മാലയിട്ട് സ്വീകരിച്ചുവെന്ന വിവരം കൂടി പുറത്തുവന്നതോടെ വെട്ടിലായിക്കുകയാണ് പാര്‍ട്ടി.

2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. കേസില്‍ സുധീഷ് നാലാംപ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പത്തനംതിട്ട പൊലീസ് പറയുന്നത്. ഇതിനിടെയാണ് സുധീഷിനെ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സിപിഎം ക്രിമിനലുകളുടെ പാര്‍ട്ടിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ കുരുക്ക്. പാര്‍ട്ടിയിലേക്ക് വന്നവരുടെ പശ്ചാത്തലം പരിശോധിച്ചില്ലേ എന്ന ചോദ്യത്തിന് വാദികളായ എസ്എഫ്‌ഐക്കാരും പ്രതികളും ചേര്‍ന്ന് കോടതി വഴി കേസ് ഒത്തുതീര്‍പ്പാക്കുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ മറുപടി.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാദികളായ കേസ് ഒത്തുതീര്‍പ്പാക്കുമെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി തന്നെ വധശ്രമക്കേസില്‍ പെട്ടയാളായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പഴകുളം മധു മീഡിയവണിനോട് പറഞ്ഞു. സിപിഎമ്മിന് അതൊന്നും ഒരു വിഷമല്ല, വല്ലാത്തൊരു പാര്‍ട്ടിയാണിതെന്നും പഴകുളം മധു പറഞ്ഞു.

 

Back to top button
error: