NEWSWorld

മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍!

ജക്കാര്‍ത്ത: മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍! ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കാലെംപാങ് സ്വദേശി ഫരീദ(45)യെയാണു പെരുമ്പാമ്പ് ഒന്നാകെ വിഴുങ്ങിയത്.

വീട്ടില്‍ തയാറാക്കിയ ഭക്ഷണം വില്‍ക്കാനായി വ്യാഴാഴ്ച അങ്ങാടിയില്‍ പോയതായിരുന്നു അവര്‍. എന്നാല്‍, രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭര്‍ത്താവ് നോനി അയല്‍പക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാല്‍, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല.

Signature-ad

തുടര്‍ന്നു നാട്ടുകാര്‍ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഫരീദയുടെ ചെരിപ്പും മറ്റു വസ്തുക്കളും ഉപേക്ഷിച്ച നിലയില്‍ കണ്ടു നടത്തിയ തിരച്ചിലിലാണു ഭീമാകാരമായ വയറുമായി പെരുമ്പാമ്പിനെ കണ്ടെത്തിയത്.

തുടര്‍ന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തില്‍ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോള്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഖബറടക്കി. നാലു മക്കളുടെ അമ്മയാണു മരിച്ച ഫരീദ.

കാലെംപാങ്ങില്‍ ഇതാദ്യമായാണ് ഒരു മനുഷ്യനെ പാമ്പ് വിഴുങ്ങുന്നതെന്ന് ഗ്രാമമുഖ്യന്‍ സുവാര്‍ദി പറഞ്ഞു. കാട്ടിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സ്ത്രീക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണസംഭവം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യന്‍ കാടുകളില്‍ പെരുമ്പാമ്പിന്റെ വലിയ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2017നുശേഷം ഇന്ത്യോനേഷ്യയില്‍ പെരുമ്പാമ്പ് വിഴുങ്ങുന്ന നാലാമത്തെയാളാണ് ഫരീദ. അവസാനമായി 2022ലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

 

Back to top button
error: