CrimeNEWS

ശൂരനാട് സ്വദേശി ഓടയില്‍ മരിച്ച നിലയില്‍; ദുരൂഹതയില്ലെന്ന് ചങ്ങനാശേരി പൊലീസ്

കോട്ടയം: കൊല്ലം ശൂരനാട് സ്വദേശിയെ ചങ്ങനാശേരി റെയില്‍വേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍.

വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാന്‍ നിവാസില്‍ റംസാന്‍ അലി (36)യെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സമീപത്തെ കോണ്‍ക്രീറ്റ് മതില്‍ ദേഹത്തു പതിച്ച നിലയിലായിരുന്നു. ഇതു സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. എന്നാല്‍, ഓടയില്‍ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയില്‍ കോണ്‍ക്രീറ്റ് മതിലില്‍ പിടിച്ചപ്പോള്‍ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

Signature-ad

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്ന് പറയുന്നു. തങ്ങളുടെ വിലയിരുത്തല്‍ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാന്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങാന്‍ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോള്‍ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളില്‍ വീഴുകയായിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയില്‍ കര്‍ട്ടന്റെയും ചവിട്ടുവിരിയുടെയും ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരമാണ് റംസാന്. സ്റ്റോക്ക് എടുക്കാന്‍ ബെംഗളൂരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ വ്യാഴാഴ്ച രാത്രി 11.30ന് റംസാന്‍ റെയില്‍വേ ജംക്ഷനു സമീപത്തെ തട്ടുകടയില്‍ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.

ചങ്ങനാശേരി റെയില്‍വേ ജംക്ഷനില്‍ വാഴൂര്‍ റോഡില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് കാത്തിരിപ്പുകേന്ദ്രം. സംരക്ഷണഭിത്തിയില്ലാത്ത താല്‍ക്കാലികമായ ഷെഡ് പുരയാണിത്. സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും തൊഴിലാളികളുമാണ് വിശ്രമിക്കാനായി ഇവിടെ ഇരിക്കുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ തൊട്ടു പിറകിലായാണ് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ഓടയുള്ളത്. ഈ ഓടയിലേക്കാണ് റംസാന്‍ വീണത്.

ഓടയ്ക്ക് സമീപത്തുള്ള കോണ്‍ക്രീറ്റ് മതില്‍ അടര്‍ന്നു മാറിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിവിളക്കുകളും വെളിച്ചവുമില്ലാത്തതിനാല്‍ റംസാന്‍ ഓടയില്‍ കിടന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. വ്യാഴാഴ്ച രാത്രി 11.30നും 11.45നും ഇടയിലാകാം റംസാന്‍ അപകടത്തില്‍ പെട്ടതെന്നു പൊലീസ് കരുതുന്നു. പിറ്റേദിവസം രാവിലെ റോഡിലൂടെ പോയവരാണ് ഓടയ്ക്കുള്ളില്‍ മൃതദേഹം കിടക്കുന്നതു കണ്ടത്.

Back to top button
error: