IndiaNEWS

സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കള്‍. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തുതന്നെ നിര്‍ത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. മറുവശത്ത്, എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ നഷ്ടമായ ആത്മവിശ്വാസം വോട്ടെണ്ണല്‍ ദിനത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുപിടിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തേടി ഇന്ത്യ സഖ്യ നേതാക്കളും സജീവമായി. ആന്ധ്രപ്രദേശില്‍ തകര്‍പ്പന്‍ പ്രകടനവുമായി തിരിച്ചുവരവു നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്.

എന്‍ഡിഎയ്ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ആന്ധ്രയില്‍ മികച്ച തിരിച്ചുവരവു നടത്തിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. മോദിക്കു പിന്നാലെ അമിത് ഷായും നായിഡുവിനെ ബന്ധപ്പെട്ടു. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയോട് നാളെ ഡല്‍ഹിയിലെത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

Signature-ad

അതേസമയം, ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലര്‍ത്തുന്നതായാണ് വിവരം. ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചു. എന്‍സിപി നേതാവ് ശരദ് പവാറും സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദ്ദേഹം മുന്‍ സഹയാത്രികനും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി സമ്പര്‍ക്കത്തിലാണ്.

ഇന്ത്യ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് വിവരം. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ സീറ്റുകള്‍ കുറവാണെങ്കിലും വൈഎസ്ആര്‍ കോണ്‍ഗ്രസിനെക്കൂടി കൂടെക്കൂട്ടാന്‍ ഇന്ത്യ മുന്നണി ശ്രമം നടത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാല്‍ ഇന്ത്യ മുന്നണിക്ക് 30ലധികം സീറ്റ് അധികം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഉള്‍പ്പെടെ മുന്നോട്ടു വച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനമെങ്കിലും നല്‍കി അദ്ദേഹത്തെ കൂടെക്കൂട്ടാനാണ് ശ്രമം.

ഇപ്പോഴത്തെ ലീഡ് നില വച്ച് 241 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 99 സീറ്റുകളില്‍ ലീഡുമായി മുന്നേറുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. 35 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്ന സമാജ്വാദി പാര്‍ട്ടിയാണ് മൂന്നാമത്തെ വലിയ പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് (31), ഡിഎംകെ (21), ടിഡിപി (16), ജെഡിയു (14), ശിവസേന ഉദ്ധവ് താക്കറെ (11), എന്‍സിപി ശരദ് പവാര്‍ (6) എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ പ്രകടനം.

Back to top button
error: