CrimeNEWS

നടുക്കുന്ന ക്രൂരത: അത്താഴം നൽകാത്തതിൻ്റെ പേരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; തല വെട്ടിമാറ്റി, തൊലി ഉരിഞ്ഞു

       അത്താഴം നല്‍കാത്ത കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭര്‍ത്താവിന്റെ ക്രൂരത. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വഴക്കിനെ തുടര്‍ന്ന് അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ദേഹത്തെ തൊലി അതേ കത്തി കൊണ്ടു തന്നെ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും  പൊലീസ് പറയുന്നു.

Signature-ad

ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ ആ വീട്ടില്‍ തന്നെ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹമാണ്  പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂര്‍ എസ്.പി അശോക് വെങ്കിട്ട് പറഞ്ഞു.

പത്ത് വര്‍ഷം മുമ്പാണ് വ്യത്യസ്തമതസ്ഥരായ ശിവരാമയും പുഷ്പലതയും വിവാഹിതരായത്. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Back to top button
error: