CrimeNEWS

കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: കുപ്രസിദ്ധഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്പെന്റ് ചെയ്തു

അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എംജി സാബുവും രണ്ട് പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത്. ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്.

Signature-ad

എസ്ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ എസ്‌ഐയെ വിരട്ടിയാണ് ഡിവൈഎസ്പി രക്ഷപ്പെട്ടത്. തന്നെ പിടിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്ന് ഡിവൈഎസ്പി ക്ഷോഭിച്ചു. കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസുകാരാണ് കൂടെയുള്ളതെന്ന വിവരം ഡിവൈഎസ്പി മറച്ചുവെച്ചു. എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ചെയ്‌തോളാന്‍ പറഞ്ഞാണ് ഡിവൈഎസ്പി ഗുണ്ടയുടെ വീട്ടില്‍ നിന്നും മടങ്ങിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് – ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് എംജി സാബു.

 

 

Back to top button
error: