IndiaNEWS

ഗുജറാത്തില്‍ ഗെയിമിങ് സോണില്‍ വന്‍ തീപിടിത്തം, കുട്ടികളടക്കം ഇരുപതിലേറെ പേര്‍ മരിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ടിആര്‍പി ഗെയിമിങ് സോണില്‍ ഉണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. ഇരുപതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചയോടുകൂടിയായിരുന്നു ഗെയിമിങ് സോണില്‍ തീപിടിത്തം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. ഇതുവരെ 20 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുന്നുണ്ട്. യുവരാജ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിങ് സോണ്‍ പ്രവര്‍ത്തിക്കുന്നത്.

Signature-ad

തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് ശക്തമായ കാറ്റ് തുടരുന്നതിനാല്‍ തീ അണക്കുന്നത് പ്രതിസന്ധിസൃഷ്ടിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായത് ചെയ്യണമെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനും അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയതായി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.

സംഭവം അന്വേഷിക്കാനായി പ്രത്യേക അന്വേഷണത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: