![](https://newsthen.com/wp-content/uploads/2024/05/IMG-20240524-WA0005.jpg)
മലപ്പുറത്ത് ആളുമാറി അറസ്റ്റ് ചെയത് ജയിലിലാക്കിയ വ്യക്തിയെ 4 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കോടതി മോചിപ്പിച്ചു. മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്ങൽ അബൂബക്കറാണ് ആളുമാറി തവനൂർ ജയിലിലായത്. ഭാര്യയുടെ പരാതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനാണ് തിരൂർ കുടുംബ കോടതി ആവശ്യപ്പെട്ടത്. 4 ലക്ഷം രൂപ പിഴയടച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനായിരുന്നു കോടതി നിർദേശം.
എന്നാൽ കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്തു. കോടതി അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവിൽ ഗൾഫിലാണ്. ആളുമാറിയെന്ന് വ്യക്തമായതോടെ തിരൂർ കുടുംബ കോടതി അബൂബക്കർ ആലുങ്ങലിനെ ജയിൽ മോചിതനാക്കി.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
അറസ്റ്റിലായ ആലുങ്ങൽ അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാൾ പൊലീസ് എത്തിയപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയിൽ അവർ അബൂബക്കറിന് എതിരെ ഒരു പരാതിയും നൽകിയിരുന്നില്ലെന്ന വിവരം ലഭിച്ചത്.
തുടർന്ന് അഭിഭാഷകനെ കണ്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് പരാതിക്കാരിയായ ഭാര്യ കുടുംബ കോടതിയെ സമീപിച്ചതെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് തടവ് ശിക്ഷ അനുഭവിച്ച അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.
ഇതിനിടെ വിചിത്രമായ ഒരു വിശദീകരണവുമായി പൊന്നാനി പൊലീസ് രംഗത്തെത്തി:
കോടതിയിൽ നിന്നും ലഭിച്ച സമൻസ് പ്രകാരം വെളിയങ്കോട് വടക്കേപ്പുറം ആലുങ്ങൽ അബൂബക്കർ എന്ന ആളെ തേടിയാണ് നാട്ടിലെത്തിയത്. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ആലുങ്ങൽ അബൂബക്കറിനെ കസ്റ്റഡിയിൽ എടുത്തതും പിന്നീട് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തവനൂർ ജയിലിൽ അടച്ചതും.
ഇയാൾ പൊലീസിനോടും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി. രണ്ടു വർഷം മുൻപ് ഇയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അതാകാമെന്നാണ് കരുതിയത്.