CrimeNEWS

18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കണ്ടെത്തി; അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി

കൊല്ലം: 18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീമിന്റെ (70) മൃതദേഹമാണ് പത്രവാര്‍ത്തയിലൂടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി.

കൊല്ലം ജില്ലാ ആശുപത്രിയില്‍വച്ച് അഞ്ച് മാസം മുന്‍പാണ് അബ്ദുല്‍ സലാം മരിക്കുന്നത്. ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതോടെ സ്വകാര്യ മെഡിക്കല്‍ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു മുന്‍പ് ജില്ലാ ആശുപത്രിയിലെ നഴ്‌സ് മുന്‍കയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നടത്തിയതു സംബന്ധിച്ച വാര്‍ത്ത കണ്ടാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

Signature-ad

ബാലുശ്ശേരി സ്വദേശിയായ മദ്രസാധ്യാപകനായിരുന്ന സലീമിനെ 2006ലാണ് 52ാം വയസില്‍ കാണാതാകുന്നത്. ഉണ്ണികുളം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

2023 ഡിസംബറില്‍ കൊല്ലത്ത് അവശനിലയില്‍ കണ്ടെത്തിയ സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അതേ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും. ആരും തുണയില്ലായിരുന്ന സലീമിനെ സുരഭിയാണ് നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം 5 മാസത്തിനു ശേഷം പഠനാവശ്യത്തിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്ലാമിക രീതിയില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തി. ഈ വാര്‍ത്ത കണ്ടാണ് സലീമിന്റെ വീട്ടുകാര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

പഠനാവശ്യത്തിനായി രാസവസ്തുക്കള്‍ പ്രയോഗിച്ചിരുന്നതിനാല്‍ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനായില്ല. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദില്‍ കബറടക്കി.

 

Back to top button
error: