KeralaNEWS

കനത്ത മഴയില്‍ വ്യാപക നാശം, വെള്ളക്കെട്ട്; പൂത്തോട്ടയില്‍ വള്ളം മറിഞ്ഞ് ഒരു മരണം, കോഴിക്കോട് രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കോഴിക്കോട് മതില്‍ തകര്‍ന്നുവീണും തെങ്ങ് വീണും രണ്ട് പേര്‍ക്ക് പരിക്കേറ്റു. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തില്‍ മുങ്ങി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ഐസിയിവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാര്‍ഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി. പന്തീരങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണു.

Signature-ad

ആംബുലന്‍സ് കടന്നുപോവുന്നതിടെയാണ് മതില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ വീട്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്താതെ പെയ്ത മഴയില്‍ കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു. മാവൂര്‍ റോഡ്, കോട്ടൂളി, പൊറ്റമ്മല്‍, തൊണ്ടയാട് ബൈപ്പാസ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

നാദാപുരം തുണേരിയില്‍ കൂറ്റന്‍ മതില്‍ റോഡിലേക്ക് തകര്‍ന്നു വീണു. തുണേരി തണല്‍മരം- കോളോത്ത് മുക്ക് റോഡിലേക്കാണ് മതില്‍ തകര്‍ന്നു വീണത്. താമരശേരിയില്‍ വീടിന്റെ ചുറ്റുമതില്‍ മുറ്റത്ത് നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് വീണു. വടക്കെ തോട്ടപറമ്പില്‍ സി. മനോജ് കുമാറിന്റെ വീടിനു ചുറ്റുമതിലാണ് തകര്‍ന്നത്. അരൂരില്‍ വീടിനു മുകളിലേക്ക് തെങ്ങ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. ഹരിത വയലിലെ മലന്റ പറമ്പത്ത് ഭാസ്‌കരനാണ് പരിക്കേറ്റത്. വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തീരങ്കാവ് യു.പി സ്‌കൂള്‍ റോഡില്‍ ആറു വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കളമശേരിയില്‍ 20ലേറെ വീടുകളില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വെളളത്തില്‍ മുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇടപ്പള്ളി, കുണ്ടന്നൂര്‍, കടവന്ത്ര, എം.ജി.റോഡ്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരം എന്നിവിടങ്ങളിലും വെള്ളം കയറി. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പ്രദേശത്താണ് കൂടുതല്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

എറണാകുളം പൂത്തോട്ടയിലാണ് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചത്. പൂത്തോട്ട പുന്നയ്ക്കാവെളി സ്വദേശി സരസനാണ് മരിച്ചത്. പുല്ല് ശേഖരിക്കാനായി പോയ സരസന്റെ വള്ളം കനത്ത കാറ്റിലും മഴയിലുംപെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തിലെ വിവിധയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അശ്വിനി ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലും പുറകുവശത്തെ വീടുകളിലും വെള്ളം കയറി. ജില്ലയിലെ മലയോര മേഖലകളിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലുണ്ടായ വെള്ളക്കെട്ടിന് കാരണം മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമല്ലാത്തതിനാലെന്ന് പ്രതിപക്ഷം ആരോപിച്ചു.

നാലു മണിക്കൂറോളം അതിശക്തമായ മഴയാണ് തൃശൂര്‍ നഗരത്തില്‍ പെയ്തത്. മഴയുടെ ആദ്യ മണിക്കൂറുകളില്‍ തന്നെ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ബിഷപ്പ് പാലസിന് സമീപം മതില്‍ ഇടിഞ്ഞു വീണു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് വെള്ളം കയറി. കിഴക്ക് തെക്ക് നടല്‍ പന്തലുകളില്‍ വെള്ളം കയറി. ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 

Back to top button
error: