![](https://newsthen.com/wp-content/uploads/2024/05/IMG-20240523-WA0006.jpg)
അതിതീവ്രമഴയും ശക്തമായ ഇടിമിന്നലും കൊണ്ട് സംസ്ഥാനമാകെ പ്രകമ്പനം കൊണ്ടിരിക്കുകയാണ്. മിന്നലേറ്റുള്ള മരണങ്ങൾ പല സ്ഥലങ്ങളിലും റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ഇടിമിന്നൽ അസംഖ്യം ജീവനുകളാണ് കവർന്നു കൊണ്ടു പോകുന്നത്. ഇടിമിന്നലുള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ…
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. പക്ഷേ ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുത്. ലാന്‍ഡ് ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കരുത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
നാട്ടിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് മൊബൈൽ ഫോൺ ഇടിമിന്നൽ സമയത്ത് ഉപയോഗിക്കരുത് എന്നത്. മിന്നൽ സമയത്ത് മൊബൈലിൽ സംസാരിച്ചതു കൊണ്ട് നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.
നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നൽ പിടിക്കുമൊന്നു തെറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല.
നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ ആണെങ്കിൽ മിന്നല്‍പിണറിനെ ആകർഷിക്കാൻ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ സ്ട്രീമർ പോയി അപകടം ക്ഷണിച്ചു വരുത്തും. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും ഉയർന്നതുമായ മരങ്ങൾ അപകടകാരികൾ ആകുന്നത്. തെങ്ങുകൾ ഇടിയുടെ സ്ഥിരം ഇര ആവുന്നതും ഇതുകൊണ്ടാണ്.
ഒരു പ്രധാന കാര്യം, വയേഡ് ലാൻഡ് ഫോൺ ഉപയോഗിക്കരുത്. കിലോമീറ്റർ നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ സ്ട്രൈക്ക് ചെയ്താൽ അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.
ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ ഇടിമിന്നല്‍ വീഴൂ എന്ന ധാരണ തെറ്റാണ്. ഇടിമിന്നല്‍ ഒരേ ഇടത്തുതന്നെ ആവര്‍ത്തിച്ച് പല തവണ സംഭവിക്കാറുണ്ട്.
മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാവും എന്ന ചിന്തയും തെറ്റാണ്. മനുഷ്യ ശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവില്ല. അതിനാല്‍ മിന്നലേറ്റവരില്‍ വൈദ്യുതി ഉണ്ടാവില്ല.
ഇടിമിന്നല്‍ സമയത്ത് വീടിനു പുറത്താണെങ്കില്‍ മരച്ചുവട്ടില്‍ അഭയം തേടണമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും. ഇതു ശരിയല്ല. ഇടിമിന്നല്‍ സമയത്ത് ഒരു കാരണവശാലും മരച്ചുവട്ടില്‍ നില്‍ക്കരുത്. മരച്ചുവട്ടില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും
ഇടിമിന്നലുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടണം. ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. തുണിയെടുക്കാനും മറ്റും ടെറസിലേക്ക് പോവരുത്