KeralaNEWS

വിമാനം തകരാറിലായി, കുഞ്ഞുങ്ങള്‍ക്ക് പോലും ഭക്ഷണവും വെള്ളവുമില്ല; ലക്ഷദ്വീപില്‍ കുടുങ്ങിയത് നൂറുകണക്കിന് മലയാളികള്‍

അഗത്തി: വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരുടെ യാത്ര പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതത്തിലാണ് യാത്രക്കാര്‍. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് മേഖലയിലാണ് അലയന്‍സ് എയറിന്റെ വിമാനം കുടുങ്ങിയത്. ഇതോടെ മറ്റ് വിമാന സര്‍വീസുകളും മുടങ്ങി.

നൂറുകണക്കിന് മലയാളികളാണ് നാട്ടിലെത്താന്‍ കഴിയാതെ വലയുന്നത്. കുട്ടികളും വയോധികരും ഇതിലുണ്ട്. ഇന്നലെ തകരാറായ വിമാനം ഇന്ന് ഉച്ച കഴിഞ്ഞിട്ടും ശരിയാക്കിയിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെ ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. യാത്രക്കാരെ കയറ്റിയെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞു. വിമാനത്തിന് തകരാറുണ്ടെന്ന് അറിയിച്ച ശേഷം യാത്രക്കാരെ തിരിച്ച് പവലിയനിലെത്തിച്ചു.

Signature-ad

അഗത്തി വിമാനത്താവളത്തില്‍ ഒരു ചായ പോലും ലഭിക്കില്ല. അടുത്തൊന്നും കടകളുമില്ല. വിശന്ന് വലയുകയാണ് യാത്രക്കാര്‍. ഇതിനിടെ കുറച്ച് ഉണക്കിയ പഴങ്ങളും ബിസ്‌കറ്റുമടങ്ങിയ പാക്കറ്റ് ചില എയര്‍ലൈന്‍സ് കമ്പനികള്‍ വിതരണം ചെയ്തിരുന്നു. തങ്ങളുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് അധികൃതര്‍ വഹിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക നഷ്ടത്തിനേക്കാള്‍ സമയ നഷ്ടവും മാനസിക സംഘര്‍ഷവും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും ഡിജിസിഎക്ക് പരാതി നല്‍കുമെന്ന് യാത്രക്കാര്‍ പറഞ്ഞു.

എഞ്ചിന്‍ തകരാറാണെന്നും ഹൈദരാബാദില്‍ നിന്നും മെഷീനും മെക്കാനിക്കും എത്തി സാങ്കേതിക തടസം പരിഹരിച്ചാല്‍ മാത്രമേ സര്‍വീസ് നടത്താനാകൂ എന്നും അലയന്‍സ് എയര്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍, സര്‍വീസ് എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാകാത്തതോടെ യാത്രക്കാര്‍ ഒന്നടങ്കം രോഷാകുലരായി. എറണാകുളത്ത് നിന്നും കണക്ഷന്‍ വിമാനത്തില്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

 

Back to top button
error: