KeralaNEWS

സമസ്തയുമായുള്ള പോരില്‍ മഞ്ഞുരുക്കമില്ല; സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തിന് ലീഗ് നേതാക്കളില്ല

മലപ്പുറം: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കും. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കില്ല. ഉദ്ഘാടന ദിവസമായ ശനിയാഴ്ച ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നുണ്ട്. ഈ യോഗത്തിലാവും നേതാക്കള്‍ പങ്കെടുക്കുക.

സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീന്‍ നദ്വിയും ഗള്‍ഫ് എഡിഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ല. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും ലീഗ് നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്.

Signature-ad

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു. സമസ്തയ്ക്കെതിരെ ലീഗ് പ്രവര്‍ത്തിക്കുന്നുവെന്നും അതിനാല്‍ പൊന്നാനിയിലും മലപ്പുറത്തും അവരുടെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നുമുള്ള പ്രചാരണം നടന്നിരുന്നു. ഇത് വിവാദമായതോടെ, സമസ്ത സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കമുള്ള സമസ്ത ഔദ്യോഗിക നേതൃത്വം ഇത് തള്ളി പ്രസ്താവന ഇറക്കി.

എന്നാല്‍, ഇതിനു ശേഷവും സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ പ്രവര്‍ത്തിച്ചെന്നും ഇവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നുമാണ് പാര്‍ട്ടി തീരുമാനം. ലീഗിനെതിരെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിലെ ഒരു പ്രധാന നേതാവ് കഴിഞ്ഞദിവസം സാദിഖലി തങ്ങളെ വന്നുകാണുകയും സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു തരത്തിലും സഹകരിക്കില്ലെന്ന നിലപാടാണ് സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നാണ് വിവരം. ലീഗിനെതിരെ പരസ്യമായി രംഗത്തുള്ള ഈ വിഭാഗവുമായി അനുരഞ്ജനം വേണ്ടെന്ന നിലപാടിലാണ് ലീഗ്.

പരിപാടിക്ക് സാദിഖലി തങ്ങള്‍ പങ്കെടുക്കും എന്ന ഫുള്‍പേജ് പരസ്യം പോലും സുപ്രഭാതം പത്രം ഒന്നാം പേജില്‍ തന്നെ നല്‍കിയിരുന്നു. എന്നാല്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിലൂടെ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നവരുമായി ഒരു തരത്തിലും സന്ധിയില്ലെന്ന സന്ദേശമാണ് ലീഗ് നല്‍കുന്നത്. പരിപാടിയില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് സമസ്ത- ലീഗ് ബന്ധത്തെ വരുംദിവസങ്ങളില്‍ എങ്ങനെ ബാധിക്കുമെന്നാണ് കാണേണ്ടത്.

 

Back to top button
error: