CrimeNEWS

നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് കവര്‍ന്നത് 40 പവനും രണ്ട് ലക്ഷം രൂപയും; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട് തളത്തില്‍ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ ഒന്നാം തീയതി ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. റംസാനില്‍ നോമ്പുതുറക്കാനായി പ്രതിയായ നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു ഇതിനുശേഷമാണ് വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കാണാതായത്.

Signature-ad

തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള അച്ചാര്‍ കമ്പനിയിലെ ജീവനക്കാരനാണ് നസീര്‍. ഗള്‍ഫിലെ പരിചയത്തിന്റെ പുറത്താണ് ഇയാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് പണവും ആഭരണങ്ങളും കാണാതായെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.

നസീര്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചവരാണ് റജീനയും ഷഫീക്കും. ആഭരണങ്ങള്‍ വിറ്റ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മൂന്നുപേരില്‍ നിന്നുമായി മോഷണ മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. നസീറിനെതിരെ തിരുവനന്തപുരം ജില്ലയില്‍ വേറെയും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: