CrimeNEWS

1.2 ലക്ഷം രൂപയുടെ പെന്‍ഷനായി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചു; തായ്‌വാനീസ് യുവതി പിടിയില്‍

തായ്‌േപയ്: 1.2 ലക്ഷം രൂപയുടെ സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചത് വര്‍ഷങ്ങള്‍! തെക്കന്‍ തായ്വാനിലെ കാവോസിയുങ്ങില്‍ താമസിക്കുന്ന യുവതിക്കെതിരേ കേസെടുത്ത് അധികൃതര്‍. കഴിഞ്ഞ നവംബറില്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ യുവതി വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവതിക്ക് 60,000 പുതിയ തായ്‌വാന്‍ ഡോളര്‍ (ഏകദേശം 1.50 ലക്ഷം രൂപ) പിഴ ചുമത്തി. എന്നാല്‍, യുവതി ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നത് സംബന്ധിച്ച് അധികാരികള്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം യുവതി പെന്‍ഷന്‍ വാങ്ങാനായി വീട്ടില്‍ ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്.

20 വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്തയാളാണ് യുവതിയുടെ പിതാവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, പിതാവ് എവിടെയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കാന്‍ യുവതിക്ക് കഴിഞ്ഞില്ല. പിതാവ് ഒരു നേഴ്‌സിംഗ് സ്ഥാപനത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്.

Signature-ad

അതേസമയം, ഏത് നേഴ്‌സിംഗ് സ്ഥാപനത്തിലാണെന്ന് പറയാന്‍ യുവതിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവിനെ സഹോദരന്‍ മെയിന്‍ ലാന്റിലേക്ക് കൊണ്ട് പോയെന്ന് അറിയിച്ചു. പോലീസ് ഇതും അന്വേഷിച്ചു. പക്ഷേ ഇവരുടെ സഹോദരന്‍ 50 വര്‍ഷം മുമ്പ് മരിച്ച് പോയെന്നും പിതാവ് തായ്‌വാനില്‍ നിന്ന് പുറത്ത് കടന്നതിന് രേഖകളില്ലെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിതാവ് ചൈനയില്‍ വച്ച് മരിച്ചെന്നായിരുന്നു യുവതിയുടെ മറുപടി. അതേസമയം മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും അതിനായി അപേക്ഷിക്കുകയാണെന്നും യുവതി മറുപടി നല്‍കി.

ഓരോ ചോദ്യം ചെയ്യലിലും യുവതി മൊഴികള്‍ മാറ്റിക്കൊണ്ടിരുന്നതോടെ പോലീസ് വീടും സ്ഥലവും പരിശോധിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കറുത്ത പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ പ്രായമായ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ മൃതദേഹത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെന്നും പോലീസ് കണ്ടെത്തി. മൃതദേഹാവശിഷ്ടം യുവതിയുടെ പിതാവിന്റെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

പിതാവിന്റെ മരണത്തില്‍ യുവതിക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. തായ്‌വാനില്‍ മൃതദേഹത്തിനെതിരെ മോശമായി പെരുമാറുന്നത് വലിയ കുറ്റകൃത്യമാണ്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സൈനിക സേവനം അനുഷ്ഠിച്ച പിതാവിന്റെ പെന്‍ഷന്‍ തുക ലഭിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ മരണം യുവതി പറത്ത് അറിയിക്കാതിരുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം മരണ കാരണവും എത്ര വര്‍ഷം മുമ്പാണ് ഇദ്ദേഹം മരിച്ചതെന്നും അറിയണമെങ്കില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരണമെന്നും പോലീസ് അറിയിച്ചു.

 

 

Back to top button
error: