
ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾക്കെതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നല്കി യുകെ. മേഖലയുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തിനായാണ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള യുഎസിന്റെ അഭ്യർഥന ബ്രിട്ടൻ അംഗീകരിച്ചതെന്നും എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ കെയ്ർ സ്റ്റാമർ വ്യക്തമാക്കി.
‘മേഖലയിലുടനീളം ഇറാൻ മിസൈലുകൾ പ്രയോഗിച്ച് നിരപരാധികളായ ആളുകളെ കൊല്ലുകയും ബ്രിട്ടീഷ് പൗരൻമാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നത് തടയുന്നതിനായി യുഎസിന്റെ ഈ അഭ്യർഥന സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.’-കെയ്ർ സ്റ്റാമർ പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും നിലവിൽ ആക്രമണങ്ങളുടെ ഭാഗമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരൻമാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളത്തിലും എത്തിയെന്നും ഇത് ബ്രിട്ടീഷ് പൗരൻമാരെ വലിയ അപകടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി സുഹൃദ് രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും കൂട്ടായ പ്രതിരോധത്തിനായാണ് ഈ തീരുമാനം എടുത്തത്. ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുമ്പുതന്നെ അവയുടെ ഉറവിടത്തിൽതന്നെ നശിപ്പിക്കുക എന്നതാണ് ഭീഷണി ഒഴിവാക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്ലോസെസ്റ്റർഷെയറിലെ RAF ഫെയർഫോർഡ്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ എന്നിവ അമേരിക്ക ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് രണ്ട് താവളങ്ങളും മുമ്പ് അമേരിക്ക ദീർഘദൂര ബോംബിങ് ദൗത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്.






