Life StyleNEWS

ഗേള്‍ ഫ്രണ്ടായ ബിപാഷ ബസുവിനെ തട്ടിയെടുത്തു; ജോണ്‍ ഏബ്രഹാമുമായുള്ള വൈരാഗ്യത്തെക്കുറിച്ച് ദിനോ പറയുന്നു

മോഡലിംഗ് ചെയ്തുകൊണ്ടിരിക്കെ സിനിമയിലേക്കെത്തിയ രണ്ട് നടന്മാരാണ് ദിനോ മൊറിയയും ജോണ്‍ എബ്രഹാമും. ധൂം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ജോണ്‍ എബ്രഹാം സുപരിചിതനായത്. പാതി മലയാളികൂടിയായ ജോണ്‍ എബ്രഹാം നടി ബിപാഷ ബസുവുമായി ഡേറ്റ് ചെയ്തത് അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ബിപാഷ ബസുവുമായി ഡേറ്റിംഗ് നടത്തുന്ന സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത ദിനോ മൊരിയയുമായുള്ള ശത്രുതകൂടിയായിരുന്നു. ജോണ്‍ ഏബ്രഹാം ദിനോ മൊരിയയുടെ ഗേള്‍ഫ്രണ്ട് ആയിരുന്ന ബിപാഷ ബസുവിനെ തട്ടിയെടുത്തു എന്നായിരുന്നു വാര്‍ത്തകല്‍ നിറഞ്ഞു നിന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് നടന്‍ ദിനോ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വൈറല്‍ ആകുന്നത്.

താനും ജോണ്‍ എബ്രഹാമും തമ്മില്‍ മാധ്യമങ്ങള്‍ കരുതുന്നത് പോലെയുള്ള വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലെന്ന് പറയുകയാണ് നടന്‍ ദിനോ. അത് മാധ്യമസൃഷ്ടിയാണെന്നും എന്നാല്‍ എങ്ങനെയാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായതെന്നും പറയുകയാണ് നടന്‍. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ തമ്മില്‍ ഒരു വൈരാഗ്യവുമില്ല. ഞങ്ങള്‍ പരസ്പരം സംസാരിക്കാറും സന്തോഷം പങ്കുവെക്കാറുമൊക്കെയുണ്ട്. ഈ വൈരാഗ്യത്തെക്കുറിച്ചുള്ള സംസാരമൊക്കെ ആളുകളുടെ മനസില്‍ വന്നത് ഞാന്‍ ബിപാഷ ബസുവുമായി ബ്രേക്ക് അപ്പ് ചെയ്ത സമയത്താണ്. ഇതിന് പിന്നാലെ ബിപാഷ ജോണ്‍ എബ്രഹാമുമായി ഡേറ്റിംഗിലുമായി. ആളുകള്‍ വിചാരിച്ചത് എന്റെ ഗേള്‍ ഫ്രണ്ടിനെ ജോണ്‍ എബ്രഹാം ഡേറ്റ് ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവിടെ ഒരു വൈരാഗ്യം ഉണ്ടായി എന്നാണ്,’ ദിനോ പറയുന്നു.

മാധ്യമങ്ങള്‍ ഈ ചിന്തയെ കത്തിച്ചുവിട്ടുവെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ അത്തരത്തില്‍ ഒരു വൈരാഗ്യവുമില്ലെന്നും ദിനോ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങള്‍ രണ്ട് പേരു അവരുടേതായ വഴിയിലാണ്. കഴിഞ്ഞ ദിവസം കൂടി ജോണിന് താന്‍ മെസേജ് അയച്ച് ബൈക്ക് റൈഡിനോ പോണോ കോഫീ കഴിക്കാന്‍ പോണോ എന്ന് ചോദിച്ചിരുന്നതായും ദിനോ പറയുന്നു.

‘ഇന്ന് അദ്ദേഹം എത്തിനില്‍ക്കുന്ന അവസ്ഥയില്‍ ഞാന്‍ ഒരുപാട് സന്തോഷവാനണ്. താനും ബിപാഷ ബസുവും ബ്രേക്ക് അപ്പ് ആയി ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടാണ് ജോണും ബിപാഷയും ഡേറ്റ് ചെയ്യുന്നത്. ഞാന്‍ ഉറപ്പ് പറയുകയാണ് അത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് സംഭവിക്കുന്നത്. ഞാന്‍ ആ സമയത്ത് മറ്റൊരാള ഡേറ്റ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഒരു ശത്രുത എന്തിനാണ്? ആള്‍ക്കാരുടെ ധാരണ എന്റെ ഗേള്‍ഫ്രണ്ടിനെ ജോണ്‍ തട്ടിയെടുത്തു എന്നാണ്. ഞങ്ങള്‍ മൂന്ന് പേരും ഇന്നും സംസാരിക്കാറുണ്ട്. പക്ഷെ ആളുകള്‍ വളച്ചൊടിച്ച് അത് മറ്റുപലതുമാക്കി,’ ജോണ്‍ പറഞ്ഞു.

ബിപാഷ ബസുവുമായുള്ള ബന്ധത്തെക്കുറിച്ചും ദിനോ പറഞ്ഞു. ബിപാഷ കല്‍ക്കട്ടയില്‍ നിന്നും താന്‍ ബാംഗ്ലൂരില്‍ നിന്നുമാണ് വരുന്നത്. ഒരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. മുമ്പ് പരസ്പരം അറിയാത്ത കാണാത്ത ആളുകള്‍ തമ്മില്‍ ഡേറ്റ് ചെയ്യാനുള്ള ബ്ലൈന്‍ഡ് ഡേറ്റ് തീരുമാനം ബിപാഷയുടേതായിരുന്നു എന്നും ദിനോ പറഞ്ഞു.

ചില സൂപര്‍ മോഡലുകള്‍ ഒക്കെ അത്തരത്തില്‍ ഡേറ്റ് ചെയ്തതായി അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ ഒരു ബ്ലൈന്‍ഡ് ഡേറ്റിന് തയ്യാറായി. അത് തുടക്കത്തില്‍ അത്ര സുഖകരമായിരുന്നില്ലെങ്കിലും പിന്നീട് അത് പ്രശ്നമായില്ല. തുടക്കമായതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഡേറ്റിംഗ് നല്ല അനുഭവമായിരുന്നെന്നും ദിനോ പറയുന്നു. റാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്താണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്നത് എന്നും ദിനോ പറയുന്നു.

1996 മുതല്‍ 2002 രെയുള്ള കാലത്താണ് ബിപാഷ ദിനോ മൊരിയയുമായി പ്രണയത്തിലായിരുന്നത്. തുടര്‍ന്ന് ഇരുവരും ബ്രേക്ക് അപ് ആയി. 2002ല്‍ ജിസം എന്നചിത്രത്തിനിടെ ഒപ്പം അഭിനയിച്ച ജോണ്‍ എബ്രഹാമുമായി പ്രണയത്തിലായി. ആ ബന്ധം 2002 മുതല്‍ 2011 വരെ നീണ്ടു നിന്നു. അത് കഴിഞ്ഞ് കുറച്ച് കാലം ഹര്‍മന്‍ ബവേജയുമായും റിലേഷന്‍ഷിപ്പില്‍ ആയെങ്കിലും 2014ല്‍ അതും വേര്‍പിരിഞ്ഞു.

ഇപ്പോള്‍ നടി മൗറീഷ്യസിലാണ്. കരണ്‍ സിംഗ് ഗ്രൂവര്‍ ആണ് ബിപാഷയെ വിവാഹം ചെയ്തത്. ഇവരുമായെല്ലാം തനിക്ക് നേരത്തെ പരിചയമുണ്ടെന്നും ഇന്നും സൗഹൃദമുണ്ടെന്നും ദിനോ മൊരിയ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: