CrimeNEWS

നാണംകെട്ട് മുന്‍ പ്രധാനമന്ത്രിയുടെ കുടുംബം; മകനും കെച്ചുമകനും വീട്ടില്‍വെച്ച് വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു

ബംഗളുരു: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം പുകയുന്നതിനിടെ പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ പരാതിയുമായി രംഗത്തെത്തി. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിജീവിതകള്‍ അവര്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെവീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.

Signature-ad

ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങള്‍ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവര്‍ത്തകര്‍ പോലും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി- പരാതിക്കാരി പറഞ്ഞു.

രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാള്‍ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ കൊടുക്കുന്ന സമയത്ത് ശരീരത്തില്‍ സ്പര്‍ശിക്കും. സാരിയുടെ പിന്നുകള്‍ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ അശ്ലീല വീഡിയോ പ്രചരിക്കുന്നതില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വല്‍ പരാതിയും നല്‍കിയിരുന്നു. വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയില്‍ പറയുന്നത്.

ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണ, അദ്ദേഹത്തിന്റെ മകനുമാണ് പ്രജ്വല്‍.

കേസ് മുറുകുന്നതിനിടെ പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടതായി അഭ്യൂഹമുയര്‍ന്നു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസ് സൂചനനല്‍കി. ജര്‍മനിയിലെത്തിയതായാണ് വിവരം. പാര്‍ട്ടിനേതൃത്വവും പ്രജ്വലിനെ കൈയൊഴിഞ്ഞു. എസ്.ഐ.ടി. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായി ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

Back to top button
error: