KeralaNEWS

ചികിത്സാപ്പിഴവ്: 4 മാസമായി വെന്റിലേറ്ററി‍ൽ ചികിത്സയിലായിരുന്നു നവജാത ശിശു മരിച്ചു; പരാതി നൽകിയിട്ടും നടപടിയില്ല, സമരത്തിനൊരുങ്ങി അമ്മ

  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 4 മാസം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവഗുരുതരാവസ്ഥയിൽ  കഴിഞ്ഞ പെൺകുഞ്ഞു മരിച്ചു. പുതുപ്പാടി ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.   9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ​ഈ ​ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു.

പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4 നാണ് ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ പരിചരണം നൽകാതെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. കുഞ്ഞ് അരഭാഗം വരെ പുറത്തു വന്ന നിലയിലായിരുന്നു അപ്പോൾ. ഉടൻ ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും ബിന്ദു പ്രസവിച്ചു. പക്ഷേ തലച്ചോറിനു ക്ഷതമേറ്റ കുഞ്ഞ് ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു.

വീടില്ലാത്തതിനാൽ കുഞ്ഞിനെ മാവൂരിലെ ശ്മശാനത്തിൽ സംസ്‌കരിക്കേണ്ടിവന്നു. 4 മാസത്തെ വാടക കുടിശികയായതോടെ വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുന്നു. അമ്മയ്ക്ക് അസുഖം വന്നപ്പോഴെടുത്ത ഒരു ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമുണ്ട്.

ആരോഗ്യമന്ത്രി, ഡിഎംഒ, താമരശ്ശേരി ഡിവൈഎസ്പി, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർക്കു പലതവണ പരാതി അയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ചികിത്സപ്പിഴവില്ലെന്നാണ് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയതത്രേ.
തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്നു.
പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ പൊലീസിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരണം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലേക്കാണെന്ന് അമ്മ ബിന്ദു വ്യക്തമാക്കി.

Back to top button
error: