![](https://newsthen.com/wp-content/uploads/2024/04/Screenshot_2024-04-12-21-52-01-71_a71c66a550bc09ef2792e9ddf4b16f7a2.jpg)
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പതിനെട്ട് വർഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ മോചിപ്പിക്കാൻ കേരളം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സമാഹരിച്ചത് 34.45 കോടി രൂപ!!
വധശിക്ഷയ്ക്കുള്ള തീയതി അടുക്കവേ ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു.പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് 34 കോടി രൂപ സമാഹരിച്ചത്.അതാകട്ടെ രണ്ടു ദിവസം കൊണ്ടും. പണം ഇന്ത്യൻ എംബസി മുഖേന എത്രയുമെളുപ്പം സൗദി സർക്കാരിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച് കോഴിക്കോട് കോടമ്ബുഴ സ്വദേശി എം.പി. അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. ‘സഹായിച്ച എല്ലാവർക്കും നന്ദി. മകൻ എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ. ആരെയും മറക്കില്ല’ – അവർ വിങ്ങിപ്പൊട്ടി.
വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ യാചകയാത്ര സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരു കോടി രൂപയും അദ്ദേഹം സംഭാവന നല്‍കി. ബോച്ചെയുടെ ഇടപെടലിലൂടെ സംഭവത്തിന് വാർത്താപ്രാധാന്യം ലഭിക്കുകയും കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം മുന്നിട്ടിറങ്ങുകയും ചെയ്തു. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകരും സംഘടനകളും പണം സ്വരൂപിക്കാൻ ഒത്തുചേരുകയും ചെയ്തു.
ഏപ്രിൽ 16നകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറണം. സര്ക്കാരുകൾ തമ്മിലുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്.കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം തന്റെ 26ാം വയസ്സിൽ 2006ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോണ്സർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.തുടർന്ന് റഹീം വധശിക്ഷയും കാത്ത് 18 വർഷമായി സൗദിയിലെ അല്ഹായിര് ജയിലിൽ തുടരുകയായിരുന്നു.