CrimeNEWS

മണ്ണന്തല സ്‌ഫോടനം; ബോംബ് നിര്‍മ്മിച്ചത് പൊലീസിനെ ആക്രമിക്കാനെന്ന് സൂചന

തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണ് മണ്ണന്തലയില്‍ സ്‌ഫോടനമുണ്ടായതെന്ന് സൂചന. ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഇന്നലെയുണ്ടായ സ്?ഫോടനത്തില്‍ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാള്‍ക്ക് കാലിനും ഇടുപ്പിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതികളാണ് ഇവര്‍.

മണ്ണന്തലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മ്മാണം. കടയില്‍നിന്ന് സ്‌ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 17കാരനായ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. 22കാരനായ അഖിലേഷിനും പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇവരുടെ സുഹൃത്തുക്കളായ കിരണ്‍, ശരത് എന്നിവരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. പോലീസിനെ ആക്രമിക്കാനാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്നാണ് പ്രാഥമിക വിവരം.

ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് അടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കും.

Back to top button
error: