KeralaNEWS

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുമോ? പുതിയ മന്ത്രിയുടെ തീരുമാനങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് പാരയാകുന്നു

തിരുവനന്തപുരം: ലാഭം മാത്രം നോക്കി ഓര്‍ഡിനറി സര്‍വീസ് ഉള്‍പ്പെടെ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതും പരിഷ്‌കാരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് യാത്രക്കാരെ വീണ്ടും അകറ്റാന്‍ ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 17 ലക്ഷത്തോളംപേര്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. വീട്ടുപടിക്കല്‍ ബസ് എത്തുന്ന ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി, തിരുവനന്തപുരം നഗരത്തില്‍ കുറഞ്ഞ നിരക്കില്‍ ഇ ബസ് സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയവയാണ്. ഇതോടെ യാത്രക്കാര്‍ മടങ്ങിയെത്താനും തുടങ്ങിയിരുന്നു. 2023ല്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യവാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.

Signature-ad

തുടര്‍ന്ന് ഫീഡര്‍ സര്‍വീസുകളടക്കം ആരംഭിച്ച് പരിഷ്‌കാരം വിപുലപ്പെടുത്താന്‍ നീക്കം തുടങ്ങിയപ്പോഴാണ് ഗതാഗത വകുപ്പിലും കെ.എസ്.ആര്‍.ടി.സി തലപ്പത്തും മാറ്റം വന്നത്. അതോടെ പരിഷ്‌കാരങ്ങള്‍ ഒന്നൊന്നായി പിന്‍വലിച്ചു തുടങ്ങി. ലാഭമല്ലാത്ത റൂട്ടുകളിലടക്കം പ്രതിദിന സര്‍വീസുകള്‍ കുറച്ചു.

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍പോലും സീറ്റ് ലഭിക്കാത്ത അവസ്ഥയായി. ഇതോടെ കാത്തുനിന്ന് മുഷിഞ്ഞ യാത്രക്കാര്‍ വീണ്ടും സ്വകാര്യ സര്‍വീസുകളെ ആശ്രയിച്ചു തുടങ്ങി. ഇന്ധനവില കത്തിനില്‍ക്കുകയാണെങ്കില്‍ പോലും സമയത്ത് ലക്ഷ്യസ്ഥാനത്തെത്താന്‍ സ്‌കൂട്ടറിനേയും കാറിനെയുമൊക്കെയാണ് ഇന്ന് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

കൊഴിഞ്ഞത് 65 ലക്ഷം യാത്രക്കാര്‍

പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാരില്‍ 65 ലക്ഷംപേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വകാര്യ വാഹനങ്ങളിലേക്ക് മാറിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഗതാഗതവകുപ്പ് പരിഗണിച്ചിരുന്നു. 2023ല്‍ മാത്രം 10 ലക്ഷം യാത്രക്കാരെ നഷ്ടപ്പെടാനിടയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇക്കാര്യം 2023 ഫെബ്രുവരി 20ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് കെ.എസ്.ആര്‍.സിയില്‍ പരിഷ്‌കാരം തുടങ്ങിയത്.

നിലവിലെ സര്‍വീസ് വെട്ടിക്കുറയ്ക്കല്‍

1.ഒരു ലക്ഷം കിലോമീറ്റര്‍ പ്രതിദിന സര്‍വീസ് കുറച്ചു.

2.കി.മീറ്ററിന് 28 രൂപ കിട്ടാത്ത ട്രിപ്പുകള്‍ വേണ്ടെന്ന് നിലപാട്.

3.രാത്രി സര്‍വീസുകള്‍ പകുതിയിലേറെ കുറച്ചു.

സ്വകാര്യ വാഹനങ്ങള്‍, 2023ല്‍ കുറവ്

(വര്‍ഷം, കേരളത്തില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തവ, വളര്‍ച്ച, ദേശീയ വളര്‍ച്ച)

2021………….7,65,796, 19.47%, 1.51%

2022………… 7,83,977, 2.37%, 14.09%

2023………….7,58,938, -3.19%, 11.26%

Back to top button
error: