NEWSSocial Media

”ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍, നോവല്‍, നോവല്‍”… വിവാദത്തില്‍ വിശദീകരണവുമായി ബെന്യാമിന്‍

ടുജീവിതം തന്റെ നോവല്‍ മാത്രമാണെന്നും അതില്‍ അനേകം പേരുടെ പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിന്‍ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നല്‍കിയത്.

ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂര്‍ പ്രവാസ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. നോവലിലെ നായകന്‍ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം.

‘എന്റെ കഥയിലെ നായകന്‍ നജീബാണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്.

അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക’ കുറിപ്പില്‍ ബെന്യാമിന്‍ പറഞ്ഞു.

അതേസമയം, കുഞ്ഞിക്കയാണെന്ന് പറഞ്ഞു രംഗത്ത് വന്നയാളെ താന്‍ ഒരു കഥയും കേള്‍ക്കാന്‍ സമീപിച്ചിട്ടില്ലെന്നും ബെന്യാമിന്‍ പറഞ്ഞു.

‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതില്‍ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാന്‍ ഒരു കഥയും കേള്‍ക്കാന്‍ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാന്‍ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലെ..’ ഫേസ്ബുക്കില്‍ ബെന്യാമിന്‍ കുറിച്ചു.

അതേസമയം, ബോക്സോഫീസ് കീഴടക്കി മുന്നേറുകയാണ് ആടുജീവിതം സിനിമ. തിയറ്റുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍ നിന്നു മാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 16.7 കോടിയാണ് ആദ്യ ദിവസത്തെ കലക്ഷന്‍. പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കലക്ഷന്‍ നേടുന്ന ചിത്രവും ആടുജീവിതമാണ്. തെലുങ്കിലും കന്നഡയിലും ഏകദേശം 40 ലക്ഷം രൂപ വീതം നേടിയപ്പോള്‍ തമിഴില്‍ 50 ലക്ഷം രൂപയും ഹിന്ദിയില്‍ 10 ലക്ഷവുമാണ് കലക്ഷന്‍.

ബുക്കിങ് ആരംഭിച്ചതുമുതല്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ റെക്കോര്‍ഡ് ബുക്കിങ്ങായിരുന്നു. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തില്‍ വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഇന്‍ട്രസ്റ്റ് ക്ലിക്ക് ലഭിച്ചതും ആടുജീവിതത്തിനായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, കെ.ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

‘ആടുജീവിതം’ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി അറിയിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം നീണ്ടുപോവുകയും ചെയ്തു. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.

മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രമാണ് ആടുജീവിതം. സുനില്‍ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ – സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – പ്രശാന്ത് മാധവ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി – അശ്വത്, സ്റ്റില്‍സ് – അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

 

 

Back to top button
error: