CrimeNEWS

എല്‍.ഡി.എഫ് ഭരിക്കുന്ന ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടിയുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

കോട്ടയം: എല്‍.ഡി.എഫ് ഭരിക്കുന്ന വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. 2012- 2017 വര്‍ഷ കാലയളവില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി. എന്നാല്‍ ബാങ്കിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി.

മതിയായ ഈടു വാങ്ങാതെ വായ്പ നല്‍കി. മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തു. ഇവയാണ് സഹകരണ ജോയിന്‍ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മുന്‍ സെക്രട്ടറി നിലവിലെ സെക്രട്ടറി ഭരണസമിതി അംഗം എന്നിവര്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ക്രമരഹിതമായി കോടികളുടെ വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇത് സംബന്ധിച്ച് നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധിപേര്‍ പരാതികള്‍ നല്‍കിയിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.

അതേസമയം, ക്രമക്കേട് നടന്ന കണ്ടെത്തല്‍ സാങ്കേതികം മാത്രമാണ്. വായ്പ കുടിശ്ശികയുള്ള വസ്തുക്കള്‍ തിട്ടപ്പെടുത്തി തുടര്‍നടപടികള്‍ ബാങ്ക് സ്വീകരിച്ചു കഴിഞ്ഞെന്നും ബാങ്ക് ഭരണസമിതി പ്രതികരിച്ചു . എല്‍.ഡി.എഫ് ഭരണസമിതിയില്‍ സി.പി.ഐയ്ക്കാണ് ഭൂരിപക്ഷം. ബാങ്കിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നാണ് ഭരണസമിതി നിലപാട്.

 

 

Back to top button
error: