CrimeNEWS

എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം ആവശ്യപ്പെട്ടു, ‘ലിവ് ഇന്‍ കപ്പിള്‍’ പിടയില്‍

മുംബൈ: ക്രൈം സീരിസുകള്‍ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളും ‘ലിവ് ഇന്‍ കപ്പി’ളുമായ സ്വപ്നില്‍ മരാസ്‌കോല്‍ഹെ, ചേത്ന ബുരാഡെ എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു യുവതിയെ തട്ടികൊണ്ടുപോയത്. സ്വപ്നിലും ചേത്നയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21-വയസുള്ള ഐടി ജീവനക്കാരിയെ ലക്ഷ്യംവച്ച ഇവര്‍ ഹിംഗന ടി-പോയിന്റില്‍വച്ച് യുവതിയെ തടഞ്ഞുനിര്‍ത്തി. ചേത്ന എന്‍ഐഎയില്‍ നിന്നാണെന്നും ബോംബ് സ്ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും പറഞ്ഞെങ്കിലും യുവതി മുന്നോട്ട് നടന്നുനീങ്ങുകയായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് തിരികെ വരവേ ഇരുവരും ചേര്‍ന്ന് യുവതിയുടെ സ്‌കൂട്ടര്‍ തടഞ്ഞ് വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഭയപ്പെടുത്തി. തോക്ക് ചൂണ്ടി പിന്നില്‍ കയറിയ സ്വപ്നില്‍ യുവതിയെ വാടകവീട്ടില്‍ എത്തിച്ചെന്ന് സോണല്‍ ഡിസിപി അനുരാഗ് ജെയിന്‍ പറഞ്ഞു.

Signature-ad

യുവതിയെ വീട്ടില്‍ പൂട്ടിയിട്ടതിനുശേഷം പിതാവിനെ വിളിച്ച് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. മകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ശുചിമുറിയിലേക്ക് പോകാന്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയ യുവതി സഹായത്തിനായി ശബ്ദമുണ്ടാക്കിയതോടെ സമീപത്തുണ്ടായിരുന്ന പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഡിസിപി വ്യക്തമാക്കി.

സ്വപ്നിലും ചേത്നയും രണ്ട് വര്‍ഷം മുമ്പാണ് നാഗ്പുരിലെത്തുന്നത്. ഉപജീവനമാര്‍ഗത്തിനായി ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു. കൂടുതല്‍ പണം നേടണമെന്ന ആഗ്രഹത്തിനെ തുടര്‍ന്ന് തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ക്രൈം വെബ് സീരിസുകള്‍ കണ്ട് പ്രചോദിതരായിട്ടാണ് ഇവരിത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാര്‍ച്ച് 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: