CrimeNEWS

കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ തടി ലോറി പൊട്ടിച്ച കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നില്‍ എത്തിയാണ് ഡ്രൈവര്‍ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു.

മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്.

തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ് കേബിള്‍ പൊട്ടിയത്. രണ്ടു കേബിളുകളാണ് പൊട്ടിയത്.

ഇതില്‍ കുരുങ്ങിയ സന്ധ്യയെ 20 മീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. അതിനിടെ ഉയര്‍ന്നുപൊങ്ങിയ സ്‌കൂട്ടര്‍ സന്ധ്യയുടെ ദേഹത്ത് വീണു. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ അത്യാഹിതം സംഭവിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടക്കത്തില്‍ കേബിള്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ധ്യ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍, ശ്രമം വിജയിക്കാതെ വന്നതോടെ, കേബിളില്‍ കുരുങ്ങിയ സന്ധ്യയെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവം അറിയാതെ മുന്നോട്ടുപോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

 

Back to top button
error: