IndiaNEWS

വർഗീയത വിതച്ച് തെരഞ്ഞെടുപ്പിൽ വിളവെടുപ്പ് നടത്തുന്ന ബിജെപി

ഹിന്ദു വികാരം ആളിക്കത്തിച്ചും ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണങ്ങൾ നടത്തിയും തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തവരാണ് അന്നുമിന്നും ബിജെപി.
ഇത്തവണത്തെ സ്ഥിതിയും വിഭിന്നമല്ല.പണിപൂർത്തിയാകുന്നതിനു മുൻപുള്ള അയോധ്യ രാമക്ഷേത്രത്തിന്റെ ധൃതിപിടിച്ചുള്ള ഉത്ഘാടനവും ഇലക്ഷന് തൊട്ടുമുൻപ് പൗരത്വ ഭേദഗതി ബിൽ എടുത്തിട്ടതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.
മോദിയുടെ പത്ത് വർഷക്കാലവും സംഘപരിവാർ എന്നറിയപ്പെടുന്ന ഹിന്ദു ദേശീയവാദ സംഘടനകളുടെ  പിന്തുണയോടെ വർഗീയവും സ്വേച്ഛാധിപത്യപരവുമായ ഒരു ഭരണമാണ് ഇന്ത്യ സ്വീകരിച്ചത്.

മതന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വർഗീയ അക്രമങ്ങൾ ഇന്ത്യയുടെ മതേതരത്വത്തെ ഭീഷണിപ്പെടുത്തുകയും ഇന്ത്യയെ കൂടുതൽ കളങ്കപ്പെടുത്തുകയും ചെയ്തു എന്നതിൽ തർക്കമില്ല.

 

മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട് . ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും 2019-ൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കുകയും ചെയ്തതോടെ  മുസ്ലീം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണേണ്ട സ്ഥിതിയായി നിലവിലെ രാജ്യത്ത്.

 

മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും അവിടെ കാവിക്കൊടി കെട്ടുകയും മാത്രമല്ല,ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ജനങ്ങളെ തല്ലിക്കൊല്ലുന്ന രീതിയിലേക്കും ഇന്ന് കാര്യങ്ങൾ അധഃപതിച്ചിരിക്കുന്നു.

 

ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ യുപിയിലെ കുർജയിലും ബുലന്ത്ഷഹറിലും മീററ്റിലും അലിഗഢിലുമൊക്കെ ഒന്നു പോയി നോക്കൂ.നമ്മുടെ നാട്ടിലെ ലോട്ടറി കടകൾ പോലെയാണ് അവിടെ ബീഫ് സംസ്കരണ ശാലകൾ.മുംബെയിലും ഗുജറാത്തിലുമുള്ള ബീഫ് എക്സ്പോർട്ടിങ് കമ്പനികളിലൂടെ അവ വിദേശികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നു.

 

ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്.അതിനെ തടയുവാൻ ആർക്കും അധികാരമില്ല.തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്.

 

പശു,കാള,കുതിര,പോത്ത്..എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17)
 ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്ന താണ് (മനുസ്മൃതി-അധ്യായം അഞ്ച്, ശ്ലോകം മുപ്പത്)
 പൗരാണിക കാലങ്ങളിൽ പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല(സ്വാമി വിവേകാനന്ദൻ-സമ്പൂർണ്ണ കൃതികൾ,പുറം-536)
 ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനത്തിനും വേദങ്ങളിൽ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാകാൻ ദമ്പതിമാർ ചോറും കാളയുടെ മാംസം നെയ് ചേർത്ത് കഴിക്കാനും ഉപദേശിക്കുന്നുണ്ട്.മദ്യവും മാംസവും വച്ചു പൂജിക്കുന്ന എത്രയോ ഹിന്ദു ഭവനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.
ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലെ സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പറയുന്നു:അവർ(ഋഷിമാർ) എനിക്കായി മുന്നൂറോളം പശുക്കളെ അറുത്തു ഹോമിച്ചു.പത്താം മണ്ഡലത്തിലെ തന്നെ മറ്റൊരു സൂക്തം: വാളുകൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം യജ്ഞത്തിനായി ഗോക്കളെ കൊല്ലാൻ!
ഇന്ത്യയിലെ പല ഗ്രാമങ്ങളുടെയും അവസ്ഥ ഇന്നും പരിതാപകരമാണ്.ഒരു പരിഷ്കൃത ജനിധിപത്യ രാജ്യത്ത് നടക്കേണ്ട സംഗതികളല്ല അവിടെ ഇന്നു നടക്കുന്നത്.ഇസ്ലാമിനെയും ദളിതനേയും എതിർക്കാനായി മാത്രം പശുരാഷ്ട്രീയം കളിക്കുന്നവരാണ് ഇന്ന് ഇന്ത്യയിലും കൂടുതൽ.ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഗവൺമെന്റിനുണ്ട്.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും രാജ്യത്ത് കുത്തനെ ഉയരുകയാണ്.കഴിഞ്ഞ രണ്ടര മാസത്തിനിടെ മാത്രം 161 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഛത്തീസ്ഗഡില്‍ മാത്രം ഇക്കാലയളവിലുണ്ടായത് 47 അക്രമങ്ങള്‍. മരിച്ച ക്രൈസ്തവവിശ്വാസികളെ മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുവദിക്കാത്ത സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 36 അക്രമസംഭവങ്ങള്‍ ഇക്കാലയളവിലുണ്ടായി.

 

മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാന്‍ -ഒന്പത്, ജാര്‍ഖണ്ഡ് – എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് – ആറു വീതം, ഗുജറാത്ത്, ബിഹാര്‍- മൂന്നു വീതം എന്നിങ്ങനെയാണ് അക്രമസംഭവങ്ങളുടെ കണക്കുകള്‍.തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ 122 ക്രൈസ്തവര്‍ ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

Back to top button
error: