CrimeNEWS

ശാരിരീക പീഡനവും ഭീഷണിയും സഹിക്കാനാവാതെ വന്നപ്പോള്‍ കടുംകൈ; പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള ശ്രമം പാളി; യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കഥ

ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത് ഈ മാസം ആദ്യമായിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

ഇനി മുന്നിലുള്ളത് പ്രാര്‍ത്ഥനാ നിര്‍ഭരമായ നാളുകളാണെന്നാണ് അമ്മ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. ഏഴ് വര്‍ഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി.

Signature-ad

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിന്നു.

നിമിഷപ്രിയ, പ്രേമകുമാരി

പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍.

‘ബ്ലഡ് മണി’ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ മാനസികമായി പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതി നല്‍കിയിരുന്നു.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.

ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.

നിമിഷപ്രിയ, കൊല്ലപ്പെട്ട തലാല്‍

നിരന്തരം കൊടുംക്രൂരത കാട്ടിയ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളര്‍ന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. കേസില്‍ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസില്‍ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീല്‍ കോടതിയെ സമീപിച്ചു. തലാല്‍ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.

സനയില്‍ ഒരു ക്ലിനിക്കില്‍ നഴ്സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവ് യെമനില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും കുറഞ്ഞ സാലറിയും ഒന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭര്‍ത്താവും യെമനില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ആലോചനയിടുന്നു. പക്ഷേ യമനില്‍ ക്ലിനിക്കിന് ലൈസന്‍സ് ലഭിക്കാന്‍ ഒരു യെമന്‍ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാന്‍ പൗരനുമായ തലാലിനെ നിമിഷ നിര്‍ദേശിക്കുന്നു.

പക്ഷേ നിമിഷ ലൈസന്‍സിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭര്‍ത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതില്‍ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാല്‍ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാന്‍ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു.

അങ്ങനെ നിമിഷ 2015 ല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാല്‍, യെമനില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭര്‍ത്താവിനും കുട്ടിക്കും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കള്‍ വാങ്ങിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെ തലാല്‍ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാല്‍ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാല്‍ ഇടപെടാന്‍ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാല്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാല്‍ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയര്‍ നല്‍കിയതെന്നും അറിയുന്നത്. എന്നാല്‍ തലാലിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാര്‍ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍, ഈ പരാതി ഉന്നയിച്ചതിന് യെമന്‍ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.

”2015ല്‍ തലാല്‍ എന്നോടൊപ്പം കാഴ്ചകള്‍ കാണാന്‍ കേരളത്തില്‍ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആല്‍ബത്തില്‍ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും ഞങ്ങള്‍ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു” നിമിഷ പറഞ്ഞു

തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നതും. അയാള്‍ അവളെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നില്‍വച്ച് പോലും മര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്പോര്‍ട്ടും കൈക്കലാക്കിയ തലാല്‍ അവളെ അവനോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാത്ത യെമന്‍ പോലൊരു സ്ഥലത്ത് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡിലൂടെ പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാല്‍ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

മയക്കുമരുന്ന് കുത്തിവച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാല്‍, കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു.

 

 

Back to top button
error: