NEWSPravasi

മതാന്ധതയിലായിരുന്ന ഒരു സമൂഹത്തിന്റെ അവിശ്വസനീയമായ മാറ്റം; സൗദിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിൽ

കുരിശിന്റെ ചിഹ്നമുള്ളതിനാല്‍ ഷെവര്‍ലെയുടെ വാഹനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന നാട്ടില്‍ ഇന്ന് കുരിശണിഞ്ഞ വിദേശ താരങ്ങള്‍ കളിക്കുന്നു.ആധുനികതയിലേക്ക് മാറുവാന്‍ ശരിയത്ത് നിയമങ്ങള്‍ പോലും റദ്ദാക്കിയ സൗദി ലോകത്തിന് പകരുന്ന പാഠമെന്ത് ? മതത്തിനുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് സൗദി മാറിയതെങ്ങനെ?

ഇന്ന് ലോകത്ത് യൂറോപ്പിനെ പോലും കിടപിടിക്കുന്ന രീതിയില്‍ പുരോഗമനം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ.പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം എന്ന നിലയില്‍ പരിഗണിക്കപ്പെടുമ്ബോഴും മത നിയമങ്ങള്‍ തീര്‍ത്ത കൂര്‍ത്ത മുനകളുള്ള വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് സൗദി ഇന്ന് കാണുന്ന ആധുനിക സൗദിയായി രൂപം പ്രാപിച്ചത്. ഒരു പക്ഷെ ലോകത്തെ മറ്റ് മുസ്ലിം രാജ്യങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് മിഡില്‍ ഈസ്റ്റ് മുസ്ലിം രാജ്യങ്ങളില്‍ കാണാനാകത്തതും അതുകൊണ്ടു തന്നെയാണ്.

ഈ മുന്നോട്ട് പോക്കില്‍ സൗദി അറേബ്യ കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സല്‍മാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളി എന്നത് മതത്തിനുമപ്പുറം ലോകത്തെ വിശാലമായിക്കാണുവാൻ ഇന്നത്തെ സൗദി തലമുറ പ്രാപ്തരാണ് എന്നതിന് ഉത്തമ ഉദാഹരണമാണ്. ഒരു കാലത്ത് സൗദിയില്‍ ഏറ്റവും വലിയ മതപരമായ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്രിസ്ത്യാനികളുടെ കുരിശ്. രാജ്യത്ത് ക്രിസ്ത്യൻ മതം പടര്‍ന്നു പന്തലിക്കുമെന്ന് ഭയപ്പെട്ടിട്ടാവണം കുരിശ് എവിടെ കണ്ടാലും, പിടിച്ചെടുക്കുകയും കുരിശുമായി ബന്ധപ്പെട്ട എന്ത് സാധനങ്ങളും ഒഴിവാക്കുകയും ചെയ്യുന്നത് സൗദിയുടെ പൊതുരീതിയായിരുന്നു. എന്തിനേറെ പറയുന്നു കുരിശിനോടുള്ള സാമ്യമുള്ള ലോഗോ മൂലം ഷെവര്‍ലറ്റ് കാറുകള്‍ക്ക് പോലും രാജ്യത്ത് ഒരു അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. തോമസ് എന്ന് കമ്ബനിയുടെ ബസുകള്‍ ലോഗോ തുണികൊണ്ട് മറച്ചാണ് സര്‍വീസ് പോലും നടത്തിയിടുന്നത്.

എന്നാല്‍ ഇന്ന് സൗദി പ്രൊ ലീഗില്‍ കളിക്കാനെത്തിയ കുരിശുമാലയണിഞ്ഞ വിദേശ ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ പകര്‍ത്താൻ അറബികള്‍ മത്സരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ നെയ്മര്‍ വരെയുള്ള വിദേശ താരങ്ങളുടെ ഒഴുക്ക് രാജ്യത്തെ കായിക രംഗത്തിനുമപ്പുറം സാംസ്കാരിക രംഗത്തെക്കൂടി ഉത്തേജിപ്പിക്കുകയാണ്. അവര്‍ വിജയസൂചകമായി ആകാശത്തേക്ക് കുരിശ് വരയ്ക്കുമ്ബോള്‍ ഇന്നത്തെ സൗദി പ്രോകോപിതരാകുന്നില്ല. ഇതൊക്കെയും മതനിയമങ്ങളെ കവച്ചു വച്ച്‌ സൗദി സമൂഹം നേടിയ നവോത്ഥാന നേട്ടങ്ങള്‍ തന്നെയാണ്.

ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച്‌ സൗദി അറേബ്യ ചരിത്രംകുറിച്ചപ്പോള്‍ ഇത് വെറുമാരു ആകാശ ദൗത്യമല്ല, മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളര്‍ച്ചയാണ് എന്നാണ് ദി ഗാര്‍ഡിയൻ പത്രം വിശേഷിപ്പിച്ചത്.സൗദിയില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാൻ കഴിയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നല്‍കി. രാജ്യത്തെമ്ബാടും സിനിമാ തീയേറ്ററുകള്‍ വരുന്നുണ്ട്. സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. പര്‍ദക്കുള്ളില്‍നിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആര്‍ക്കും തടഞ്ഞുവെക്കാൻ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.

ടൂറിസ്റ്റുകള്‍ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തി. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.

ഇതിനുമപ്പുറം ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിര്‍ത്തലാക്കിയത്.

ചരിത്രത്തിലാദ്യമായി മദ്യശാലയും സൗദിയിൽ തുറന്നു .തലസ്ഥാനമായ റിയാദിലാണ് മദ്യക്കട തുറന്നത്.ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്ബൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം.

എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് മദ്യ സ്റ്റോർ തുറന്നത്.അതെ  സൗദി മാറുകയാണ്- മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള മാറ്റം !

Back to top button
error: